ന്യൂഡൽഹി - നമ്മുടെ നീതിന്യായ സംവിധാനം തകർന്നിരിക്കുകയാണെന്നും സമ്പന്നരും അധികാരമുള്ളവരും അത് ഹൈജാക്ക് ചെയ്യുകയാണെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി ഞാനിത് പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജുഡീഷ്യറി അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നും നിയമം കൈയിലെടുത്ത് ജനങ്ങളുടെ വീടുകളും കടകളും തകർക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന്, അദ്ദേഹം പൂർണ പരാജയമാണെന്നായിരുന്നു ദുഷ്യന്ത് ദവെയുടെ മറുപടി. ചീഫ് ജസ്റ്റിസിനോട് ബഹുമാനമുണ്ട്. നേരത്തെ മുതൽ സൗഹൃദവുമുണ്ട്. പക്ഷേ, പദവിയിൽ അദ്ദേഹം പൂർണ പരാജയമായിരുന്നു. പദവിയിലിരുന്ന ഒരുവർഷം ഒന്നും നേട്ടമായി ചൂണ്ടിക്കാണിക്കാനില്ല. അദ്ദേഹം സ്ഥാനമേറ്റപ്പോൾ എന്തെങ്കിലും ചെയ്യുമെന്നും മാറ്റം കൊണ്ടുവരുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. ഘടനാപരമായ പരിഷ്കാരങ്ങളാണ് നമുക്ക് വേണ്ടതെന്നും ലൈവ് ലോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേസ് പരിഗണിക്കാൻ അഭിഭാഷകർക്ക് പ്രത്യേകം ജഡ്ജിമാരെയും ബെഞ്ചിനേയും തെരഞ്ഞെടുക്കാനാവില്ലെന്ന ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ചീഫ് ജസ്റ്റിസ് നടപടിക്രമങ്ങൾ വായിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ വേദന തോന്നിയെന്നും പറഞ്ഞത് തെറ്റാണെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. അഭിഭാഷകർ കേസ് കേൾക്കാൻ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നില്ലെന്നും അത് രജിസ്ട്രിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നീതിന്യായ വ്യവസ്ഥയിൽ സാധാരണക്കാർക്ക് വിശ്വാസം കുറഞ്ഞുവരികയാണെന്ന സുപ്രീംകോടതി ജസ്റ്റിസ് എ.എസ് ഓകയുടെ പരാമർശത്തിൽ, രാജ്യത്തെ ജുഡീഷ്യറിയിൽ നിലനിൽക്കുന്ന നീതിനിർവഹണം ഫലത്തിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാകും അദ്ദേഹമത് തുറന്ന് പറഞ്ഞതെന്നായിരുന്നു പ്രതികരണം. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി തന്നെ ഇത് തുറന്നുപറഞ്ഞ് ചർച്ച തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു.