വീണക്കെതിരായ അന്വേഷണം, കേന്ദ്രം മിണ്ടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി- സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 12 ന് വീണ്ടും കേസ് പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോണ്ട് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.ഐ.ഡി.സി- സി.എം.ആര്‍.എല്‍- എക്സാലോജിക്ക് ഇടപാടിനെക്കുറിച്ച് കേന്ദ്രകമ്പനികാര്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ ഉത്തരവ് കോടതിയില്‍ ഹാജരാക്കി. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയത്.

കോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ മറുപടിയില്‍ താന്‍ തൃപ്തനല്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

Latest News