Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവാക്കളെ പോലീസ് കെട്ടിയിട്ട് തല്ലിയ സംഭവം; ആര് അധികാരം നൽകിയെന്ന് സുപ്രീം കോടതി

ന്യൂദൽഹി- മുസ്‌ലിം യുവാക്കളെ തൂണിൽ കെട്ടിയിട്ട് തല്ലിയ ഗുജറാത്ത് പോലീസിന്റെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. എന്ത് തരം ക്രൂരതയാണിതെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് ചോദിച്ചു. യുവാക്കളെ പോലീസ് തൂണിൽ കെട്ടിയിട്ട്് തല്ലുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.  ആളുകളെ തൂണിൽ കെട്ടിയിട്ട് അടിക്കാൻ നിങ്ങൾക്ക് നിയമപ്രകാരം അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യ കേസിലെ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ബഞ്ചിന്റെ വിമർശം. അതേസമയം, ഈ പോലീസുകാർക്കെതിരെയുള്ള ക്രിമിനൽ പ്രസിക്യൂഷനും വകുപ്പ്തല നടപടികളും നടക്കുന്നുണ്ടെന്ന് പോലീസുകാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബഞ്ചിനെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച് പോലീസുകാർക്കെതിരെ ഗുജറാത്ത് ഹൈക്കോടതി വിധിച്ച കോടതിയലക്ഷ്യ കേസിലെ കുറ്റവും ജയിൽ ശിക്ഷയും സ്‌റ്റേ ചെയ്ത് ഉത്തരവ്  ബഞ്ച് നീട്ടി നൽകി. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കോടതിയലക്ഷ്യകേസിലെ ഉത്തരവിലെ ശിക്ഷ സ്‌റ്റേ ചെയ്ത നടപടി നീട്ടുന്നതായി ബഞ്ച് വ്യക്തമാക്കി. 2022 ഒക്ടോബറിൽ ഗുജറാത്തിലെ ഉന്ധേല ഗ്രാമത്തിലെ നവരാത്രി പരിപാടിക്കിടെ ജനക്കൂട്ടത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ഖേഡ ജില്ലയിലെ മാറ്റർ പോലീസ് സ്‌റ്റേഷനിൽ വെച്ചാണ്് അഞ്ച് മുസ്‌ലിം യുവാക്കളെ  പോലീസുകാർ തൂണികെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ചത്. ഇതിന്റെ  വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Latest News