നടി അമല പോളിന്റെ പരാതിയില്‍  മുന്‍ സുഹൃത്തിന്റെ ജാമ്യം കോടതി റദ്ദാക്കി

ചെന്നൈ-വഞ്ചനക്കേസില്‍ നടി അമല പോളിന്റെ സുഹൃത്ത് ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി വി കാര്‍ത്തികേയന്റെ ഉത്തരവ്. ഭവ്നിന്ദര്‍ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം ഭവ്നിന്ദര്‍ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു. തങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാല്‍, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവ്നിന്ദറിന് ജാമ്യം അനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭര്‍ത്താവ് എ എല്‍ വിജയ്യുമായി പിരിഞ്ഞതിന് ശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. 2023 നവംബര്‍ ആദ്യ വാരം അമല പോള്‍ ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ വിവാഹം കഴിച്ചു. ഇപ്പോള്‍ താരം അമ്മയാകാനുള്ള ഒരുക്കത്തിലാണ്

Latest News