ബന്ദികള്‍ക്ക് ഒരു പെട്ടി മരുന്ന് നല്‍കുമ്പോള്‍ ഗാസക്കാര്‍ക്ക് ആയിരം പെട്ടി നല്‍കണം; ഹമാസിന്റെ വ്യവസ്ഥ

റഫായിലെ ആശുപത്രി മോര്‍ച്ചറിക്ക് സമീപം നിരത്തിവെച്ചിരിക്കന്ന മൃതദേഹങ്ങള്‍ക്ക് സമീപം ബന്ധുക്കള്‍.

ഗാസ- കരസേനയെ ക്രമേണ പിന്‍വലിച്ച് ഗാസയില്‍ ബോംബ് വര്‍ഷം രൂക്ഷമാക്കിയ ഇസ്രായില്‍ സുരക്ഷിത കേന്ദ്രങ്ങളെന്ന് പറഞ്ഞ സ്ഥലങ്ങളിലേക്കും നിര്‍ദയം ആക്രമിക്കുന്നു. തെക്കന്‍ ഗാസയിലെ റഫായില്‍ ഇസ്രായില്‍ നേരത്തെ സെയ്ഫ് സോണായി തിരിച്ചിരുന്ന സ്ഥലത്തെ ഒരു വീടിനുമുകളില്‍  ബോംബിട്ട് 16 പേരെ കൊന്നു. ആശുപത്രികള്‍ക്ക് സമീപം അഭയാര്‍ഥികളായി കഴിഞ്ഞിരുന്നവര്‍ക്കുനേരെ നടത്തിയ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24,620 ആയെന്ന് ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. പരിക്കേറ്റവര്‍ 61,830 ആയി.
വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈനികാക്രമണത്തില്‍ ഒരു ഫലസ്തീനി പൗരന്‍ കൂടി കൊല്ലപ്പെട്ടു. അതേസമയം ഗാസയില്‍നിന്ന് ഇന്നും തെക്കന്‍ ഇസ്രായിലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണമുണ്ടായി. തുറമുഖ നഗരമായ എയ്‌ലാട്ടില്‍ പല തവണ ബോംബ് സൈറണ്‍ മുഴങ്ങി.
ഖാന്‍ യൂനിസിലും ജബലിയയിലും രണ്ട് ഇസ്രായിലി വാഹനങ്ങള്‍ ആക്രമിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഗാസയില്‍ നിരവധി ഹമാസ് പോരാളികളെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യവും അവകാശപ്പെട്ടു.
അതിനിടെ, വീണ്ടും അമേരിക്കന്‍ കപ്പലിനെ തങ്ങള്‍ ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. ഏദന്‍ കടലിടുക്കില്‍ ഉണ്ടായിരുന്ന ജെന്‍കോ പിക്കാര്‍ഡി എന്ന കപ്പലിനെ നിരവധി മിസൈനലുകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ഹൂത്തി സൈനിക വക്താവ് യഹിയ സാരീ പറഞ്ഞു. ഇത് അമേരിക്കന്‍ നാവികസേനയുടെ കപ്പലാണെന്നും, നേരിട്ടുള്ള ആക്രമണമായിരുന്നുവെന്നും ഹൂത്തികള്‍ പറഞ്ഞത്. ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്നും ഹൂത്തി വക്താവ് പറഞ്ഞു. ഹൂത്തികളെ അമേരിക്ക വീണ്ടും ഭീകര പട്ടികയില്‍ പെടുത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.
എന്നാല്‍ മാര്‍ഷല്‍ ഐലന്റിന്റെ പതാകയുള്ള ചരക്കു കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് യു.കെ മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് കമ്പനിയായ ആംബ്രെ അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ യെമനില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു.
അതേസമയം, ഗാസയില്‍ ജനജീവതം കൂടുതല്‍ ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള സഹായ വസ്തുക്കള്‍ എത്തുന്നത് ഇസ്രായില്‍ സൈന്യം തടയുന്നതിനാല്‍ പട്ടിണിയുടെ പിടിയിലാണ് ഇരുപത് ലക്ഷത്തോളം വരുന്ന ഗാസയിലെ ജനത. ഒന്നുകില്‍ ഇസ്രായിലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ വിശന്ന് മരിക്കുമെന്ന അവസ്ഥയിലാണ് ഗാസയിലെ ജനങ്ങളെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ചികിത്സിക്കാനും ഒരു സൗകര്യവുമില്ല. ഖാന്‍ യൂനിസിലെ നാസല്‍ ഹോസ്പിറ്റലിലെ അവസ്ഥ അതീവ ദയനീയമാണെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനയായ ഡോക്ടേഴ്‌സ് വിതൗത്ത് ബോര്‍ഡേഴ്‌സ്  അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥത പ്രകാരം ഗാസയില്‍ മരുന്നുകളുമായി അഞ്ച് ട്രക്കുകളെത്തി. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികള്‍ക്ക് മരുന്ന് എത്തിക്കുന്നതിനാണ് ഇസ്രായിലും ഫ്രാന്‍സും ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസുമായി ധാരണയിലെത്തിയത്. ഹമാസിന്റെ വ്യവസ്ഥകള്‍ പ്രകാരം ഖത്തര്‍ അയക്കുന്ന മരുന്നുകള്‍ മാത്രമാണ് ഗാസയില്‍ എത്തിച്ചത്. ബന്ദികള്‍ക്ക് ഒരു പെട്ടി നല്‍കുമ്പോള്‍ ഗാസയിലെ ജനങ്ങള്‍ക്ക് ആയിരം പെട്ടി മരുന്ന് നല്‍കണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഗാസയില്‍ പരിക്കേറ്റ് കഴിയുന്നവരെയും, കാന്‍സര്‍, ഹൃദ് രോഗം മുതലായ  രോഗികളെയും ചികിത്സിക്കാന്‍ അയല്‍ രാജ്യങ്ങള്‍ തയാറാവണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി

അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

 

Latest News