ഇസ്രായിലിനെ അംഗീകരിക്കാന്‍ സൗദി തയാര്‍; ഉപാധികള്‍ വ്യക്തമാക്കി വിദേശമന്ത്രി

ദാവോസ്- ഫലസ്തീനികള്‍ക്കുള്ള രാഷ്ട്രപദവി ഉള്‍പ്പെടെ സമഗ്രമായ കരാറില്‍ എത്തിയാല്‍ സൗദി അറേബ്യക്ക് ഇസ്രായിലിനെ അംഗീകരിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. പ്രാദേശിക സമാധാനത്തില്‍ ഇസ്രായില്‍ സമാധാനവും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ അത് ഫലസ്തീന്‍ രാഷ്ട്രത്തിലൂടെ ഫലസ്തീനികള്‍ക്കുള്ള സമാധാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഞങ്ങള്‍ കരുതുന്നു- ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞു.
വിശാലമായ ഒരു രാഷ്ട്രീയ കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഇസ്രായേലിനെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിലൂടെ പ്രാദേശിക സമാധാനം ഉറപ്പാക്കന്നതിന് യു.എസ് ഭരണകൂടത്തോടൊപ്പം യോജിച്ച ശ്രമം നടത്തിവരികയാണ്. ഗാസയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഗാസ യുദ്ധം മേഖലയെ മുഴുവന്‍ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴക്കും ചെങ്കടലിലെ സംഘര്‍ഷങ്ങളിലും മേഖലയുടെ സുരക്ഷയിലും സൗദി അറേബ്യക്ക് വലിയ ആശങ്കയുണ്ട്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണം. എന്നാല്‍ ഇത്തരമൊരു സൂചന ഇസ്രായിലിന്റെ ഭാഗത്തു നിന്ന് കാണുന്നില്ല.
മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള വഴി കണ്ടെത്താനാണ് സൗദി അറേബ്യ മുന്‍ഗണന നല്‍കുന്നത്. ഇതിന് ഗാസ യുദ്ധം അവസാനിപ്പിക്കണം. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രയത്‌നിക്കണം. ഇസ്രായിലിലെയും ഗാസയിലെയും സാധാരണക്കാര്‍ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

 

Latest News