ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി, ഗുജറാത്ത് സര്‍ക്കാറിന് വന്‍ തിരിച്ചടി

ന്യൂദല്‍ഹി - ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി. 11 പ്രതികളുടെയും ജീവപര്യന്തം ശിക്ഷ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.  ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനുവും സി പി എം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ഗുജറാത്ത് സര്‍ക്കാറിന് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമില്ലെന്നും മഹാരാഷ്ട്രയിലാണ് വിചാരണ നടന്നതെന്നതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാറിനാണ് അതിന് അധികാരമെന്നും സുപ്രീം കോടതി പറഞ്ഞു.
കേസില്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
 

 

 

Latest News