ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

കണ്ണൂര്‍-ഗള്‍ഫില്‍നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ക്വട്ടേഷന്‍ സംഘം കൊള്ളയടിച്ചു. സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമയുടെ നേതൃത്വത്തിലെത്തിയ സംഘം കാരിയറായ യുവതിയെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ കുത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കുന്നത്ത് ബുഷറ (41)യില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. രണ്ട് ദിവസം മുമ്പാണ് യുവതി ഗള്‍ഫില്‍നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗള്‍ഫില്‍ വെച്ച് പരിചയപ്പെട്ടവര്‍ ബുഷറയെ ഏല്‍പ്പിച്ചതായിരുന്നു സ്വര്‍ണം. മൂന്ന് കാപ്‌സ്യൂളുകളാക്കി നല്‍കിയ സ്വര്‍ണം ഒളിപ്പിച്ചുകടത്തുകയായിരുന്നു. എന്നാല്‍ സ്വര്‍ണം കൊണ്ടുവരുന്ന വിവരം മനസിലാക്കി കൂത്തുപറമ്പിലെ കുപ്രസിദ്ധ 'സ്വര്‍ണം പൊട്ടിക്കല്‍ ടീം' ബുഷറയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു. ഇവര്‍ കോഴിക്കോട് മലാപ്പറമ്പിലെത്തി ബുഷറയുടെ മകന്‍ മുഹമ്മദ് മുബാറക്കിനെ (23)യാണ് ആദ്യം തട്ടിക്കൊണ്ടുപോയത്.
ഉമ്മയെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞാണ് മുബാറക്കിനെ കാറില്‍ കയറ്റിയത്. പിന്നീട് സംഘം നേരെ കൊച്ചി വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് ബുഷറയേയും വാഹനത്തില്‍ കയറ്റി കുത്തുപറമ്പിലെത്തിക്കു കയായിരുന്നു. ഇവിടെ  വിസ്താര ഇന്‍ ടൂറിസ്റ്റ് ഹോമിലെത്തിക്കുന്നതിന് മുന്നേ സ്വര്‍ണം സംഘം കൈക്കലാക്കുകയും ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
 ബുഷറയേയും കൊണ്ട് സംഘം വിമാനത്താവളത്തില്‍ നിന്ന് കടന്നു കളഞ്ഞ
തറിഞ്ഞാണ്  സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമ ഏര്‍പ്പാടാക്കിയ സംഘം നിര്‍മ്മലഗിരിയിലെ ലോഡ്ജിലെത്തിയത്. മുറിയില്‍ കഴിയുകയായി രുന്ന ബുഷ്‌റയേയും മകനേയും റംഷീദ് എന്നയാളുടെ നേതൃത്വത്തില്‍ ആറംഗസംഘമെത്തി വാതില്‍ തകര്‍ത്ത് ആക്രമിക്കുകയും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് എടുത്തുകൊ ണ്ടുപോകുകയുമായിരുന്നു.  സംഭവത്തില്‍ രണ്ട് പരാതികളിലായാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
സ്വര്‍ണ്ണം തട്ടിയെടുത്തത് കൂത്തുപറമ്പിലെ ക്വട്ടേഷന്‍ ടീമില്‍പ്പെട്ട അമീര്‍, മര്‍വാന്‍ എന്നിവരും മറ്റ് നാലുപേരുമാണെന്ന് ബുഷ്‌റ യുടെ മകന്‍ മുഹമ്മദ് മുബാറക് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
റംഷീദ് എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതും പാസ്‌പോര്‍ട്ട് അടക്കം കൊണ്ടുപോയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെയും പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി.

 

Latest News