ജയിലില്‍ ജാതി വിവേചനം; കേന്ദ്രത്തിനും 11 സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടീസ്

ന്യൂദല്‍ഹി- ജയിലില്‍ ജാതി വിവേചനം നടക്കുന്നെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും 11 സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടീസയച്ചു. ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, ഒഡീഷ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. 

മാധ്യമ പ്രവര്‍ത്തക സുകന്യ സാന്തയാണ് ജയിലിനകത്തു ജാതിവിവേചനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. ജാതിയുടെ അടിസ്ഥാനത്തിലാണ് ജോലികള്‍ നല്‍കുന്നതെന്നും പട്ടിക വര്‍ഗത്തിലുള്ളവരെക്കൊണ്ടു മാത്രമാണ് ശുചിമുറി വൃത്തിയാക്കിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കോടതിയെ സഹായിക്കണമെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Latest News