ഗാസ/തെഹ്‌റാന്‍- പുതുവത്സര ദിനത്തിലും ഗാസയില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കുരുതി തുടരവേ, ഇറാന്റെ യുദ്ധക്കപ്പല്‍ ചെങ്കടലില്‍ പ്രവേശിച്ചു. അല്‍ബോര്‍സ് നശീകരണ യുദ്ധക്കപ്പലാണ് ബാബ് അല്‍ മന്ദബ് വഴി ചെങ്കടലിലെത്തിയതെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നീക്കത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ചെങ്കടലില്‍ ചരക്കുകപ്പല്‍ ലക്ഷ്യമിട്ട ഹൂത്തി വിമത സേനക്കുനേരെ അമേരിക്ക യുദ്ധക്കപ്പല്‍ നടത്തിയ ആക്രമണത്തില്‍ പത്ത് ഹൂത്തികള്‍ കൊല്ലപ്പെട്ടിരുന്നു.
ഗാസയില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കുരതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്രായില്‍ ബന്ധമുള്ള ചരക്കുകപ്പലുകളെ ചെങ്കടലില്‍ ഹൂത്തികള്‍ തടയുന്നത്. ചെങ്കടല്‍ വഴിയുള്ള ചരക്കുകപ്പല്‍ നീക്കം തടസ്സപ്പെട്ടതോടെയാണ് സുരക്ഷ ഒരുക്കാനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം ചെങ്കടലിലെത്തിയത്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോണ്‍ കഴിഞ്ഞ ദിവസം ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനുമായി ഫോണില്‍ ബന്ധപ്പെട്ട്, ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണം തടയുന്നതില്‍ ഇറാനും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇറാന്‍ യുദ്ധക്കപ്പല്‍ ചെങ്കടലിലെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം മേഖലയില്‍ പാശ്ചാത്യ ശക്തികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിനെ ഇറാന്‍ വിദേശ മന്ത്രാലയം ചോദ്യം ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ തീപ്പിടിപ്പിക്കാന്‍ ഇസ്രായിലിനെ അനുവദിക്കാനാവില്ലെന്നും ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ
സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും
അതിനിടെ, പുതുവസ്തര ദിനത്തില്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ മഗാസി അഭയാര്‍ഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,978 ആയി. 57697 പേര്‍ക്ക് പരിക്കേറ്റു.
ഇസ്രായില്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി ഹമാസും അവകാശപ്പെട്ടു. മധ്യ ഗാസയിലെ ബുറൈജ്, ഗാസ സിറ്റിയിലെ തൂഫ, ഖാന്‍ യൂനിസിന് വടക്ക് ഖറാറ എന്നിവിടങ്ങളില്‍ ഇസ്രായിലിന്റെ ടാങ്കുകള്‍ തകര്‍ക്കുകയും സൈനികലെ ആക്രമിക്കുകയും ചെയ്തതായി ഹമാസ് വെളിപ്പെടുത്തി.
അതിനിടെ, യുദ്ധം ഈ വര്‍ഷം മുഴുവന്‍ നീളുമെന്ന് ഇസ്രായില്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രാത്രി ഹമാസ് ഇസ്രായിലിലേക്ക് അതിശക്തമായ റോക്കറ്റാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രസ്താവന. മൂന്ന് ലക്ഷത്തോളം റിസര്‍വ് സൈനികര്‍ക്ക് വിശ്രമം നല്‍കിയതായും, സുദീര്‍ഘമായ യുദ്ധത്തിന് തയാറെടുക്കുന്നതിനുവേണ്ടിയാണിതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. വടക്കന്‍ ഗാസയില്‍നിന്ന് കുറേ സൈനികരെയും ടാങ്കുകളെയും ഇസ്രായില്‍ പിന്‍വലിച്ചിട്ടുമുണ്ട്.
അതിനിടെ, ഫലസ്തീനികളെ ഗാസയില്‍നിന്ന് നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ഏത് നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇസ്രായില്‍ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും, ഫലസ്തീനകളെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനകള്‍ സ്വന്തം ഇഷ്്ട പ്രകാരം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നു എന്ന് പറഞ്ഞ് അവരെ പിറന്ന മണ്ണില്‍നിന്ന് കുടിയൊഴിപ്പിക്കാനാണ് നീക്കം. ഇസ്രായില്‍ വര്‍ഷങ്ങളായി നടത്തുന്ന ഈ നീക്കത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.