ശ്രീരാമക്ഷേത്ര പ്രതിഷ്ഠയില്‍ വെട്ടിലായി കോണ്‍ഗ്രസ്, ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്നില്ല

ന്യൂദല്‍ഹി- അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കി കോണ്‍ഗ്രസിനെ ബി.ജെ.പി വെട്ടിലാക്കി. പരിപാടിയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും തിരിച്ചടിയെന്ന ഭയമാണ് കോണ്‍ഗ്രസിന്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കാനാകുന്നില്ല.
ഖാര്‍ഗെയും സോണിയയും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. എന്നാല്‍ യു.പിയിലേയും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തില്‍ ഉറപ്പില്ല. പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് ഇവരുടെ നിലപാട്.
കേരളത്തിലെ കോണ്‍ഗ്രസ് ഘടകം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലും ഈ ചിന്താഗതി പങ്കുവെക്കുന്നു. കെ. സുധാകരന്‍ കൃത്യമായ നിലപാട് പറയുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കണമെന്ന നിലപാടുകാരനാണ്.
അയോധ്യ എന്ന രാഷ്ട്രീയ വിഷയത്തെ ഉയര്‍ത്തുന്നതിന് പകരം, ഹിന്ദു മതവിശ്വാസികളുടെ ഒരു വിഷയം എന്ന നിലക്ക് പ്രശ്‌നത്തെ കാണാനാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ആഗ്രഹം. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐയും സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫലസ്തീന്‍ റാലി നടത്തുന്നവര്‍ ഹിന്ദുക്കളുടെ കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആക്ഷേപം. ഇതേ ആരോപണം നേരിടേണ്ടിവരുമെന്നതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.

 

Latest News