ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് - ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പള്ളി കമ്മറ്റി നല്‍കിയ എതിര്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്താണ് ഗ്യാന്‍വാപി മസ്ജിദ് മനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. 1991 ല്‍ ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി ആരാധനാലയ നിയമപ്രകാരം നിലനില്‍ക്കില്ല എന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്ക് ആരാധനാലയ നിയമം തടസ്സമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളില്‍ ഈ ഹര്‍ജി വാരാണസി കോടതി തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്യാന്‍വാപി മസ്ജിദില്‍ വീണ്ടും സര്‍വേ ആവശ്യമാണെങ്കില്‍ പുരാവസ്തു സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

 

Latest News