Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവ. മുൻ പ്ലീഡർക്കെതിരായ ബലാത്സംഗ കേസ്; യുവതിയുടെ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി - നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഗവൺമെന്റ് മുൻ സീനിയർ പ്ലീഡർ പി.ജി മനുവിനെതിരായ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥയിൽ ഡോക്ടറുടെ റിപോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 
 അതിജീവിതയോട് സംസാരിക്കാൻ കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അതിജീവിതയുടെ അഭിഭാഷകനോടും കോടതി മറുപടി തേടിയിട്ടുണ്ട്. 
 നിലവിലെ സാഹചര്യത്തിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. 2018-ലുണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ അഞ്ചു വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമസഹായത്തിനായി പോലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പി.ജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്‌സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.
  ചോറ്റാനിക്കര പോലീസ് കേസെടുത്തതിന് പിന്നാലെ അഡ്വക്കറ്റ് ജനറൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇയാളുടെ രാജി ആവശ്യപ്പെടുകയായിരുന്നു. സർക്കാറിനായി നിരവധി ക്രിമിനൽ കേസുകളിൽ ഹാജരായ വ്യക്തിയിൽ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എ.ജി ഓഫീസ് വ്യക്തമാക്കിയിരുന്നു.

Latest News