Sorry, you need to enable JavaScript to visit this website.

ആര്‍ത്തവ വേളയില്‍ ശമ്പളത്തോടെ അവധി കിട്ടുമോ; മന്ത്രി സ്മൃതി ഇറാനിയുടെ മറുപടി

ന്യൂദല്‍ഹി-വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി.
ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകള്‍ ആവശ്യമുള്ള വൈകല്യമായി കണക്കാക്കരുതെന്നും രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ആര്‍ത്തവമുള്ള സ്ത്രീയെന്ന നിലയില്‍ പറയുകയാണ്.  ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്-സ്മൃതി ഇറാനി പറഞ്ഞു.

ആര്‍ത്തവ അവധി തൊഴിലില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആര്‍ത്തവത്തെക്കുറിച്ച് അറിയാത്തവര്‍ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രശ്‌നങ്ങളും വിഷയങ്ങളും നിര്‍ദ്ദേശിക്കരുതെന്നും മന്ത്രി പറഞ്ഞു.
ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ നയം രാജ്യത്തുടനീളമുള്ള ശരിയായ ആര്‍ത്തവ ശുചിത്വ പരിപാലന രീതികളിലേക്കുള്ള അവബോധം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

10 മുതല്‍ 19 വയസ്സുവരെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള നിലവിലുള്ള പ്രമോഷന്‍ ഓഫ് മെന്‍സ്ട്രല്‍ ഹൈജീന്‍ മാനേജ്‌മെന്റ് (എംഎച്ച്എം) പദ്ധതിയും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പിന്തുണയോടെ വിവിധ വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികളിലൂടെ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. പ്രത്യേക ആര്‍ത്തവ അവധിയുടെ കാര്യം ആരോഗ്യപ്രശ്‌നമായി കണക്കാക്കുന്നുവെന്നും പരിശോധനയ്ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു.

ആര്‍ത്തവ അവധി ഒരു തര്‍ക്കവിഷയമായി തുടരുകയാണ്. വേദനാജനകമായ ആര്‍ത്തവത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് കാരണമെന്ന് അംഗീകരിച്ചുകൊണ്ട്  യൂറോപ്പില്‍ ആദ്യമായി സ്‌പെയിന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. എല്ലാ ജോലിസ്ഥലങ്ങളിലും ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ല-  കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായി ഇറാനി വ്യക്തമാക്കി.

 

Latest News