ശബരിമലയിലെ തിരക്ക് നിരീക്ഷിക്കാന്‍ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

പത്തനംതിട്ട- ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ വിലയിരുത്തുക.എംഎല്‍എമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍,സ്പെഷ്യല്‍ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവ പങ്കെടുക്കും. ശബരിമല തന്ത്രി ഉള്‍പ്പടെയുള്ളവരെയും ദേവസ്വം മന്ത്രി കാണും. ഇന്നലെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.
ഇതിനിടെ, ശബരിമലയില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറായി കെ.സുധര്‍ശന്‍ ഐപിഎസ് ഇന്ന് ചുമതലയേല്‍ക്കും. മൂന്നാം ഘട്ട എസ്പിമാരുടെ നിയമനത്തില്‍ തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി മുന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. പമ്പയില്‍ മധുസൂദനനും നിലയ്ക്കലില്‍ കെ.വി.സന്തോഷുമാണ് പുതിയ സ്പെഷ്യല്‍ ഓഫീസര്‍മാര്‍. അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെര്‍ച്വല്‍ക്യു ബുക്കിങ് 80000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളില്‍ സ്പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ശബരിമലയില്‍ നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എഡിജിപി വിശദീകരണം നല്‍കും. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും നിലപാട് അറിയിക്കും. ക്യൂകോംപ്ലക്സിലും തീര്‍ഥാടകര്‍ക്കുള്ള ഷെഡിലും അനുവദനീയമായ ആളുകളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇത്തരം സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുക.

Latest News