സൗദിയില്‍ വീട്ടുവാടക കുത്തനെ ഇടിയുന്നു 

പ്രവാസികള്‍ക്ക് ആഹ്ലാദ വാര്‍ത്ത. സൗദിയിലെ നഗരങ്ങളില്‍ വീട്ടുവാടക ഗണ്യമായി കുറയുന്നു. ജിദ്ദ, മക്ക എന്നീ നഗരങ്ങളിലെ പ്രവാസികള്‍ക്ക് ഈ ഇനത്തില്‍ വന്‍ തോതില്‍ നേട്ടമുണ്ടാക്കാനായി. ഈ പ്രവണത വര്‍ഷാവസാനം വരെ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തി. മൂവായിരം മുതല്‍ അയ്യായിരം വരെ ഇടത്തരം വസതികളുടെ വാര്‍ഷിക വാടകയില്‍ കുറവ് വന്നു. ഏഴ് ലക്ഷം പ്രവാസികളാണ് ഈ വര്‍ഷം ഇതേ വരെ സൗദി വിട്ടത്. ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ നിലവിലെ താമസക്കാരെ പിടിച്ചു നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് കെട്ടിട ഉടമകള്‍. വര്‍ഷത്തെ വാടകയോ, അരക്കൊല്ലത്തെ വാടകയോ ഒരുമിച്ച് മാത്രമേ വാങ്ങൂവെന്ന് വാശി പിടിച്ച കെട്ടിട ഉടമകള്‍ നിലപാടില്‍ അയവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്. താമസക്കാരന്റെ അഭിരുചിയ്ക്കനുസരിച്ച് മൂന്ന് മാസത്തെയോ, നാല് മാസത്തേയോ വാടക തന്നാല്‍ മതി. സാമ്പത്തിക ഞെരുക്കം കാരണം വാടക നല്‍കുന്നത് അല്‍പം വൈകിയാലും കുഴപ്പമില്ലെന്നാണ് ചിലരുടെ നിലപാട് മാറ്റം. 

Latest News