വിനോദ യാത്രക്കിടെ ഐസ്‌ക്രീം കഴിച്ച  പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

കൊല്ലം- വിനോദ യാത്രക്കിടെ ശാരീരിക അവശതകളെ തുടര്‍ന്നു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ചികിത്സയിലായ സംഭവത്തില്‍ പോലീസ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. ശസ്താംകോട്ട ഗവ. എച്എസ്എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു കഴിഞ്ഞ ദിവസം മൈസൂരു, കുടക് അടക്കമുള്ള വിവിധ ഇടങ്ങളിലേക്ക് രണ്ട് ടൂറിസ്റ്റ് ബസുകളില്‍ നടത്തിയ വിനോദ യാത്രയിലാണ് സംഭവം. യാത്രക്കിടെ ഒരു പെണ്‍കുട്ടിക്ക് വയ്യാതായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പിന്നീട് തിരിച്ചെത്തുന്നതിനിടെ മറ്റൊരു പെണ്‍കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പെണ്‍കുട്ടിയെ മാറ്റി. ഇരു കുട്ടികളും നിലവില്‍ ചികിത്സയിലാണ്. 
യാത്രക്കിടെ പുറത്തു നിന്നു കഴിഞ്ഞ മഷ്‌റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ന്നിരുന്നതായി സംശയമുണ്ട്. ഇതാണ് ബുദ്ധിമുട്ടിനു കാരണമായതെന്നു പരാതിയുണ്ട്. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. രഹസ്യാന്വേഷണ വിഭാഗം സ്‌കൂളിലെത്തി അധ്യാപരില്‍ നിന്നും വിദ്യര്‍ഥികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നു സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മറിച്ചുള്ള പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Latest News