തെക്കൻ കേരളത്തിൽ കുരുമുളക് കർഷകർ മൂപ്പ് കുറഞ്ഞ മുളക് മണികളുടെ വിളവെടുപ്പിൽ. ഓലിയോറസിൻ വ്യവസായികളും അച്ചാർ ഉൽപാദകരുമാണ് പൊള്ള മുളകിൽ താൽപര്യം കാണിക്കുന്നത്. നവംബറിൽ വ്യവസായികൾ രംഗത്ത് ഇറങ്ങിയെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം വിളവെടുപ്പ് വൈകി. തെക്കൻ കേരളത്തിൽ നിന്നുള്ള ലിറ്റർ വെയിറ്റ് കുറഞ്ഞ മുളകിൽ എണ്ണയുടെ അംശം ഉയർന്നു നിൽക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം മുളക് കൂടുതലായി വിളയുന്നത്. ഡിസംബർ ആദ്യ വാരവും ലഭ്യത ഉയരാഞ്ഞത് മൂലം വ്യാപാരികൾ വില കിലോ 110 രൂപയിൽ നിന്നും 153 രൂപയാക്കി. സത്ത് നിർമാതാക്കൾ നിരക്ക് ഇനിയും ഉയർത്താം. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് കുരുമുളക് വില ഉയർന്നതിനാൽ തെക്കൻ കേരളത്തിലെ ഒരു വിഭാഗം ഉൽപാദകർ വിളവെടുപ്പിൽ നിന്നും പിൻതിരിഞ്ഞു.
നിലവിൽ പച്ചമുളകിന് ലഭിക്കുന്നതിന്റെ മൂന്നിരട്ടി വില ഉൽപന്നം മൂത്ത് വിളയും വരെ കാത്തുനിന്നാൽ ഉറപ്പാക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഓഗസ്റ്റ് മുതൽ ആഭ്യന്തര കുരുമുളക് വിലയിലെ കുതിച്ചുചാട്ടമാണ് പൊള്ള മുളകിൽ നിന്നും അൺഗാർബിൾഡിലേയ്ക്കുള്ള പുതിയ പരീക്ഷണങ്ങൾക്ക് കർഷകരെ പ്രേരിപ്പിക്കുന്നത്. കൊച്ചിയിൽ കുരുമുളക് വിലയിൽ മാറ്റമില്ല. അൺഗാർബിൾഡ് കുരുമുളക് 59,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7750 ഡോളർ.
മികച്ച കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ ഉൽപാദനം ഉയർന്നങ്കിലും അതിന് അനുസൃതമായി കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ചരക്ക് എത്തിയില്ല. നാലാം ഗ്രേഡ് റബർ വില ക്വിന്റലിന് 14,900 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 15,100 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ 15,000 രൂപ. അതേ സമയം ക്രിസ്മസ് വരെയുള്ള കാലയളവിൽ വ്യവസായികൾ പരമാവധി റബർ ശേഖരിക്കാമെങ്കിലും വില കാര്യമായി ഉയർത്താൻ ഇടയില്ല. ടാപ്പിങ് രംഗത്തെ ചലനങ്ങളെ വ്യവസായികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് സാമ്പത്തിക മേഖലയിൽ നിന്നും നവംബറിൽ ഉണർവിന്റെ സൂചനകൾ പുറത്തു വന്നതിനൊപ്പം ജപ്പാനും മികവ് കാണിക്കുമെന്നാണ് വിലയിരുത്തൽ. ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് പുതുജീവൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദക രാജ്യങ്ങൾ. റബർ അവധി വ്യാപാര കേന്ദ്രങ്ങളായ ജപ്പാൻ, സിംഗപ്പൂർ, ചൈനയിലും ഫണ്ടുകളും ഊഹക്കച്ചവടക്കാരും അവരുടെ വിൽപനതോത് കുറച്ച് പുതിയ ബയ്യിങിന് നീക്കം നടത്താം.
മാസമധ്യതോടെ സന്നിധാനത്ത് നിന്നുള്ള കൊപ്ര മല ഇറങ്ങുമെന്ന സൂചനകളിൽ ചെറുകിട മില്ലുകാർ ചരക്ക് സംഭരണം കുറച്ചു. ആയിരക്കണക്കിന് ടൺ കൊപ്രയാവും ഇക്കുറി ശബരിമലയിൽ നിന്നും എത്തുക. അടുത്ത മാസം സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിക്കും. അതായത് ജനുവരി രണ്ടാം പകുതിയിൽ ഗ്രാമീണ മേഖലകളിൽ നിന്നും പച്ചതേങ്ങ വരവ് തുടങ്ങുന്ന സന്ദർഭത്തിൽ ശബരിമല കൊപ്രയും രംഗത്ത് വരുന്നത് വിലയെ ബാധിക്കും. കൊച്ചിയിൽ കൊപ്ര 9100 രൂപയിൽ നിന്ന് 8800 ലേയ്ക്ക് താഴ്ന്നു. കൊപ്രയിൽ മില്ലുകാർ താൽപര്യം കാണിക്കുന്നില്ലെങ്കിലും സ്‌റ്റോക്കുളള വെളിച്ചെണ്ണ വേഗത്തിൽ വിറ്റു മാറാൻ ശ്രമിക്കാം.
ഏലക്ക സീസണിന് തുടക്കം കുറിച്ച ശേഷം ഏറ്റവും കൂടുതൽ ചരക്ക് ഒറ്റ ദിവസം ഇടപാടുകൾ നടന്നു. ഉൽപാദകരും മധ്യവർത്തികളും കനത്ത തോതിൽ ഏലക്ക വിൽപനയ്ക്ക് ഇറക്കി. വാരമധ്യം ഒറ്റ ദിവസം 1.73 ലക്ഷം കിലോ ഏലക്ക മൂന്ന് ലേലങ്ങളിലായി എത്തി. ഏലക്ക പ്രവാഹം കണ്ട് വാങ്ങലുകാർ സംഭരണത്തിൽ തണുപ്പൻ മനോഭാവം സ്വീകരിച്ചത് വിലക്കയറ്റത്തിന് തടസ്സമായി. കാർഷിക മേഖല വിൽപന സമ്മർദം തുടർന്നാൽ ക്രിസ്മസിന് മുന്നേ ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറാനാവില്ല. അറബ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ലഭിച്ച ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിക്കുന്നുണ്ട്.
ആഭരണ കേന്ദ്രങ്ങളിൽ പവന് വീണ്ടും റെക്കോഡ്. പവൻ 46,760 രൂപയിൽ നിന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച പവൻ 45,720 ലേയ്ക്ക് ഇടിഞ്ഞു.