നരഭോജി കടുവയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്, മയക്കുവെടി പോര കൊല്ലണമെന്ന് നാട്ടുകാര്‍, പ്രതിഷേധം തുടരുന്നു

സുല്‍ത്താന്‍ ബത്തേരി - സുല്‍ത്താന്‍ബത്തേരി വാകേരിയില്‍ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവ്. എന്നാല്‍ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍  ഏറ്റുവാങ്ങാതെ താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധര്‍ തെരച്ചില്‍ തുടങ്ങി. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്നും കടുവയെത്തിയതായി നാട്ടുകാര്‍ പറയുന്നു ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയിലുണ്ട്.

 

Latest News