റിയാദ്-സൗദിയിൽ വിവാഹ പൂർവ പരിശോധനകളിലേക്ക് മയക്കുമരുന്നുപയോഗം കൂടി ഉൾപെടുത്തണമെന്ന് ശൂറാ കൗൺസിലിൽ ആവശ്യം. സൗദിയിലെ മുൻ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകൾ അമീറ ജൗഹറ രാജകുമാരി ഉൾപ്പെടെയുള്ള ഒരുസംഘം കൗൺസിൽ മെമ്പർമാരാണ് ഇതു സംബന്ധിച്ച ആവശ്യം ശൂറാ കൗൺസിലിൽ ഉന്നയിച്ചത്. ഇതുസംബന്ധിച്ച നിയമാവലിയിലെ 32-ാമത് ഖണ്ഢികയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകൾ കൂടി ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു. നിരവധി സാമൂഹ്യപ്രശ്നങ്ങളുടെയും വിവാഹമോചനത്തിന്റെയും അടിസ്ഥാന കാരണം ഭാര്യാഭർത്താക്കന്മാരുടെ മയക്കു മരുന്നുപയോഗമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ മുൻനിർത്തി വിവാഹ പൂർവ പരിശോധനയിൽ മയക്കുമുരുന്നുപയോഗം ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിന് പിന്തുണ നൽകിയ അംഗങ്ങൾ പറഞ്ഞു. ഈമാൻ ജിബ് രീൻ, അബ്ദുറഹ്‌മാൻ അൽ റാജ് ഹി, മുഹമ്മദ് അൽ മസ് യദ്, ഡോ ഹാദി അൽ യാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗൺസിലിൽ സംസാരിച്ചു.