ലഖ്‌നൗ- 45 കോടി രൂപയുടെ സ്വത്തും മൂന്നുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയും കൈക്കലാക്കി കാമുകനൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സ്‌കൂള്‍ അധ്യാപകന്റെ അപകടമരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. സുജന്‍പുര്‍ സ്വദേശിയും െ്രെപമറി സ്‌കൂള്‍ അധ്യാപകനുമായ രാജേഷ് ഗൗത(40)മാണ് മരിച്ചത്. വിശദമായ അന്വേഷണത്തിലാണ് അപകടമരണം കൊലപാതകമാണെന്ന് പോലീസ് തെളിയിച്ചത്. അധ്യാപകന്റെ ഭാര്യയും കാമുകനും അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
നവംബര്‍ നാലിന് പ്രഭാതസവാരിക്കിടെയാണ് രാജേഷ് ഗൗതം കാറിടിച്ച് മരിച്ചത്. രാജേഷിന്റെ ഭാര്യ പിങ്കി എന്ന ഊര്‍മിള കുമാരി(32) കാമുകന്‍ ശൈലേന്ദ്ര സൊങ്കാര്‍(34) കൂട്ടാളിയും ക്വട്ടേഷന്‍ സംഘാംഗവുമായ വികാസ് സൊങ്കാര്‍(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഊര്‍മിളയും കെട്ടിടനിര്‍മാണ തൊഴിലാളിയായ ശൈലേന്ദ്രയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പോലീസ് കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ രാജേഷിനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് ഒരു മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ കാര്‍ െ്രെഡവര്‍ ഇതുവഴിയെത്തിയ മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തില്‍ രാജേഷിന്റെ ഭാര്യ ഊര്‍മിള തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ സംശയം തോന്നിയ പോലീസ് കേസില്‍ വിശദമായ അന്വേഷണത്തിനായി നാലുസംഘങ്ങളെ നിയോഗിച്ചിരുന്നു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതോടെ പോലീസിന് ചില നിര്‍ണായക സൂചനകള്‍ ലഭിച്ചു. ഇതിനു പിന്നാലെ ഊര്‍മിള അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
നാലുലക്ഷം രൂപയ്ക്കാണ് െ്രെഡവര്‍മാരായ വികാസ്, സുമിത് എന്നിവര്‍ക്ക് ഊര്‍മിള ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഊര്‍മിള കാമുകനായ ശൈലേന്ദ്രയെ വിവരമറിയിച്ചു. തുടര്‍ന്ന് ഇയാള്‍ വികാസിനും വിവരം കൈമാറി. വികാസ് ഓടിച്ച കാറാണ് രാജേഷിനെ ഇടിച്ചിട്ടത്. തൊട്ടുപിന്നാലെ മറ്റൊരു കാറില്‍ കൂട്ടാളിയായ സുമിതും സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
2012ലാണ് രാജേഷും ഊര്‍മിളയും വിവാഹിതരായത്.. അധ്യാപകനായ രാജേഷിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നു. കുടുംബസ്വത്ത് ഉള്‍പ്പെടെ ഏകദേശം 45 കോടി രൂപ വിലവരുന്ന വസ്തുവകകളാണ് ഇദ്ദേഹത്തിനുണ്ടെന്ന് പോലീസ് പറഞ്ഞു.
2021ല്‍ കൊയ്‌ലാനഗറിലെ സ്ഥലത്ത് രാജേഷ് കെട്ടിടം നിര്‍മിച്ചിരുന്നു. ഇവിടെ ജോലിക്കെത്തിയ തൊഴിലാളിയാണ് ശൈലേന്ദ്ര. ജോലിക്കിടെ രാജേഷിന്റെ വീട്ടിലും ഇയാള്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് ഊര്‍മിളയും ശൈലേന്ദ്രയും അടുപ്പത്തിലായത്.
ഈ വാർത്ത കൂടി വായിക്കുക
ഖത്തര്‍ ഫാമിലി, വിസിറ്റ് വിസ; വ്യവസ്ഥകളും നടപടിക്രമങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
പോലീസ് എന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച, യുവതിയും സുഹൃത്തുക്കളും പിടിയില്‍