പത്മകുമാര്‍ എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍,  നാട്ടില്‍ നല്ലവനായ ഉണ്ണി; നായകളെ പെരുത്തിഷ്ടം 

കൊല്ലം- ഓയൂരില്‍ ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയിലായ പത്മകുമാര്‍ പുറമേ മാന്യനാണെങ്കിലും ഇടയ്‌ക്കൊക്കെ തനി സ്വഭാവം പുറത്ത് കാണിക്കും. അയല്‍വാസികളുമായി കാര്യമായ സഹകരണമില്ലെങ്കിലും എന്തും ചെയ്യാന്‍ മടിക്കാത്തയാളാണെന്ന് വെളിപ്പെടുത്തി നാട്ടുകാരും രംഗത്തെത്തി.
അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കഴിഞ്ഞ ജനുവരിയില്‍ പത്മകുമാര്‍ കാര്‍ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയി. തൊട്ടടുത്ത ദിവസം ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടും ഇത്തരം തര്‍ക്കങ്ങള്‍ പലരുമായും ഉണ്ടായിട്ടുണ്ട്. പത്മകുമാര്‍ ചാത്തന്നൂരിലെ ആദ്യകാല കേബിള്‍ ടി.വി ശൃംഖല നടത്തിപ്പുകാരനാണ്. കല്യാണി കേബിള്‍സ് എന്നായിരുന്നു പേര്. വന്‍തുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിള്‍ ടി.വി ശൃംഖല വിറ്റു. പിന്നീടാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂര്‍ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്.
പത്മകുമാറിന് നായകളോട് വന്‍ കമ്പമാണ്. വീട്ടില്‍ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. നേരത്തെ നാടന്‍ ഇനത്തിലുള്ള നായകളെയും വളര്‍ത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
അടുത്തകാലത്തായി പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വന്‍ തുക കടം ചോദിച്ചതായും നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട്ടിലെ ഫാമില്‍ ഒളിച്ചു താമസിക്കാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്. മകള്‍ അനുപമ പഠനത്തില്‍ മിടുക്കുകയായിരുന്നു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ജയിച്ചത്. ഇപ്പോള്‍ വിദൂര ഡിഗ്രി കോഴ്‌സിന് പഠിക്കുകയാണ്.

Latest News