കൊല്ലം - ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സമ്മതിച്ച കേസിലെ മുഖ്യ ആസൂത്രകൻ ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാ രാജിൽ പത്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരുടെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്നുവരെ നീണ്ടു.
രാത്രി 9.30യോടെ അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിച്ച അടൂർ കെ.എ.പി മൂന്നാം ബറ്റാലിയൻ ക്യാമ്പിൽ വച്ചുള്ള ഡി.ഐ.ജി നിശാന്തിനിയുടെയും സംഘത്തിന്റെയും ചോദ്യംചെയ്യൽ അനിശ്ചിതമായി നീണ്ടതോടെ പോലീസ് വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. ചോദ്യം ചെയ്യൽ ശനിയാഴചയും തുടരും. ശേഷം കുട്ടിയുടെ അടുത്തെത്തിച്ചും മൊഴിയെടുക്കും. വിവരങ്ങളിൽ വ്യക്തതയാകുന്ന മുറയ്ക്ക് എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
പത്മകുമാറിന്റെ മൊഴികളിലെ വൈരുധ്യങ്ങളും ആശയക്കുഴപ്പവുമാണ് ചോദ്യംചെയ്യൽ നീളാൻ ഇടയാക്കിയത്. ആറ് വയസ്സുകാരിയുടെ പിതാവ് റെജിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പത്മകുമാറിന്റെ മൊഴി. മകൾ അനുപമയ്ക്ക് വിദേശത്ത് നഴ്സിങ് പ്രവേശത്തിന് ഒ.ഇ.ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് റെജിക്ക് പണം നല്കിയിരുന്നു. സീറ്റ് കിട്ടാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇത് പക കൂട്ടിയെന്നും പത്മകുമാർ പറഞ്ഞു.
കുട്ടിയെ തട്ടികൊണ്ടുപോയതിലൂടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും ന്യായീകരിച്ചു. എന്നാൽ, കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിങ് പഠിക്കാനാവുകയെന്ന മറുചോദ്യത്തിൽ കെ.ആർ പത്മകുമാർ പരുങ്ങി. അതിനിടെ, പത്മകുമാറിന്റെ മൊഴികൾ പലതും ഭാര്യയുടെയും മകളുടെയും വാക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും പോലീസ് കണ്ടെത്തി. ഇതേ തുടർന്ന് വീണ്ടും വീണ്ടും കൂടുതൽ വ്യക്തത വരുത്താനായി പോലീസിന്റെ ശ്രമം.
തട്ടിക്കൊണ്ടുപോകലിന് ഭാര്യ വഴങ്ങാതിരുന്നപ്പോൾ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒപ്പം കൂട്ടിയതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായമുണ്ടായെന്നു പറയുമ്പോഴും വെറും അഞ്ചും ലക്ഷം രൂപയ്ക്ക് ഇത്തരമൊരു തട്ടിക്കൊണ്ടുപോകൽ നീക്കത്തിന് തയ്യാറായതിലെ ദുരൂഹത അഴിയുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ കുരുക്കഴിക്കാൻ പോലീസിന് സാധിച്ചുവോ എന്നത് അന്വേഷണ സംഘത്തിന്റെ വാർത്താസമ്മേളനത്തിലൂടെ മാത്രമേ വ്യക്തമാവൂ.
ബി.ടെക് ബിരുദധാരിയായ പത്മകുമാർ നേരത്തേ കേബിൾ ടി.വി ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമുമാണ് വരുമാന മാർഗങ്ങളെന്നും പറയുന്നു. ഫാം ഹൗസ് പണയത്തിൽ സഹകരണ ബാങ്കിൽനിന്ന് ലോണുണ്ട്. തിരിച്ചടവ് മുടങ്ങിയതിനാൽ കേസായെന്നും വസ്തുവകകൾ വിൽക്കാനാവാത്ത സ്ഥിതിയാണെന്നും രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടെന്നുമാണ് പറയുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ടയ്ക്കടുത്ത പുളിയറ പുതൂറിൽ ഒരു മലയാളി ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഇറങ്ങവെയാണ് പത്മകുമാറിനെയും കുടുംബത്തെയും പോലീസ് പിടികൂടിയത്. ഹോട്ടലിനു മുന്നിൽ നീല കാർ നിർത്തി അകത്തെ മുറിയിലിരുന്ന് മൂന്ന് ഊണും മീൻ ഫ്രൈയും ബീഫ് ഫ്രൈയും കഴിച്ച ശേഷമാണ് പുറത്ത് കാത്തുനിന്ന ഏഴംഗ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് അടൂർ പോലീസ് ക്യാമ്പിലെത്തിച്ചത്.