ഗാസയിലെ താത്ക്കാലിക വെടി നിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു

ഗാസ- ഗാസയിലെ മാനുഷിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ധാരണ. ഖത്തറാണ് ഈ വിവരം അറിയിച്ചത്. 

നേരത്തെയുള്ള ധാരണ പ്രകാരം ഗാസയിലെ താത്ക്കാലിക വെടിനിര്‍ത്തല്‍ സമയം തിങ്കളാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറും ഈജിപ്തും അമേരിക്കയും നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു.  

ബന്ദികളുടെ മോചനം സംബന്ധിച്ച കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഇസ്രായേല്‍ കര്‍ക്കശ നിലപാടെടുത്തിരുന്നു. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാമെന്ന നിലപാടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. 

ശാശ്വത വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറല്ലെന്ന് സൂചനയും നെതന്യാഹു നല്‍കുന്നുണ്ട്. ഞായറാഴ്ച ഗാസയില്‍ നേരിട്ടെത്തി ഇസ്രായേല്‍ സൈനികരുമായി സംസാരിച്ച നെതന്യാഹു വിജയം വരെ പോരാട്ടം തുടരുമെന്നും ആരുവിചാരിച്ചാലും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു. 

വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.

Latest News