ഇസ്രായില്‍-ഹമാസ് സംഘര്‍ഷം യുദ്ധത്തിനപ്പുറം ഭീകരതയായെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി- ഇസ്രായില്‍-ഹമാസം സംഘര്‍ഷം യുദ്ധത്തിനപ്പുറം ഭീകരതയായി മാറിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയില്‍ ഹമാസ്
ബന്ദികളാക്കിയ ഇസ്രായിലികളുടെ ബന്ധുക്കളുമായും ഫലസ്തീന്‍ കുടുംബങ്ങളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
സംഘര്‍ഷത്തില്‍ ഇരുപക്ഷവും എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് നേരിട്ട് കേട്ടതായി തന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതു സദസ്സില്‍ മാര്‍പാപ്പ പറഞ്ഞു. ഇതാണ് യുദ്ധങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇവിടെ നമ്മള്‍ യുദ്ധങ്ങള്‍ക്കും അപ്പുറത്തേക്ക് പോയി. ഇത് യുദ്ധമല്ല. ഇത് ഭീകരതയാണ്-  അദ്ദേഹം പറഞ്ഞു.
ആത്യന്തികമായി എല്ലാവരെയും കൊല്ലുന്ന വികാരങ്ങളുമായി മുന്നോട്ട് പോകാതിരിക്കാന്‍' അദ്ദേഹം  ആവശ്യപ്പെട്ടു.
മാര്‍പ്പാപ്പ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വത്തിക്കാനിലെ ഇസ്രായില്‍ അംബാസഡര്‍ റാഫേല്‍ ഷൂട്ട്‌സ് പറഞ്ഞു.എന്നാല്‍ മാര്‍പാപ്പ പറഞ്ഞതില്‍ ലളിതമായ വ്യത്യാസമുണ്ട്, ഒരു വശത്ത്  സ്വന്തം പക്ഷത്തുള്ളവരെ ശ്രദ്ധിക്കാതെയാണ് കൊലപാതകം, ബലാത്സംഗം എന്നിവ തുടരുന്നത്. മറുഭാഗം സ്വയം പ്രതിരോധ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്- അംബാസഡര്‍ അവകാശപ്പെട്ടു.
മാര്‍പാപ്പയെ കണ്ട ഇസ്രായേലി കുടുംബങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൂട്‌സ്. മാര്‍പാപ്പയുടെ അഭിപ്രായങ്ങള്‍ യോഗത്തിന് ശേഷം സംഭവിച്ചതിനാല്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് മിക്കവരും പറഞ്ഞത്.

 

Latest News