മൂന്ന് ദിവസം വെടിനിര്‍ത്തല്‍, 50 ബന്ദികളുടെ മോചനം; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് ഖത്തര്‍

ഖത്തര്‍-മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരം ഗാസയില്‍ നിന്ന് 50 ഓളം സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് ഹമാസും ഇസ്രായിലും തമ്മിലുള്ള കരാറിന് ശ്രമിച്ചവരികയാണെന്് ഖത്തര്‍ മധ്യസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ഖത്തറിലെ  ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇസ്രായില്‍ ജയിലുകളില്‍നിന്ന് ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്നു ഗാസയിലേക്ക് അനുവദിച്ച മാനുഷിക സഹായത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നും യു.എസുമായി ഏകോപിച്ച് നടത്തുന്ന ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കരാറിന്റെ പൊതുവായ രൂപരേഖ ഹമാസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രായില്‍ സമ്മതിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ ഇപ്പോഴും ചര്‍ച്ചയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചര്‍ച്ചയിലിരിക്കുന്ന കരാറിന്റെ ഭാഗമായി എത്ര ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രായില്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്ന കാര്യവും അറിവായിട്ടില്ല.
മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 സിവിലിയന്‍ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഖത്തറിന് ഹമാസുമായും ഇസ്രായേലുമായും നേരിട്ട് ആശയവിനിമയമുണ്ട്. ഇതിനു മുമ്പും ഇസ്രായിലിനും ഹമാസിനുമിടയില്‍ ഖത്തര്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഗാസയില്‍ തടവില്‍ കഴിയുന്ന സിവിലിയന്‍ ബന്ദികളുടെ പൂര്‍ണ്ണമായ പട്ടിക ഹമാസ് കൈമാറേണ്ടിവരും. എല്ലാ ബന്ദികളുടേയും മോചനം നിലവിലെ ചര്‍ച്ചയിലില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Latest News