45 മിനിറ്റ് നിലച്ച ഹൃദയം, പിന്നെ ജീവിതത്തിലേക്ക് തിരിച്ച്... വിസ്മയമായി മുപ്പതുകാരന്‍

ദുബായ്- ഹൃദയം പൂര്‍ണമായും നിലച്ച് നാല്‍പ്പത്തഞ്ച് മിനിട്ടിന് ശേഷം മുപ്പതുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഈ ആഴ്ച ആദ്യം ഖോര്‍ഫക്കന്‍ ആശുപത്രിയിലാണ് വൈദ്യലോകത്തെ അതിശയിപ്പിച്ച സംഭവം.

ഹൃദയമിടിപ്പിലെ താളപ്പിഴയുമായാണ് രോഗി ആശുപത്രിയില്‍ വന്നത്. അവിടെ വെച്ച് കടുത്ത ഹൃദയാഘാതമുണ്ടായി.  ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഒരു കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നടത്താന്‍ തുടങ്ങി. 17 തവണ വൈദ്യുത ഷോക്ക് നല്‍കി. ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന അഡ്രിനാലിനും 15 ഡോസ് നല്‍കി.

രോഗിയുടെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് കാര്‍ഡിയോളജിസ്റ്റ് നടത്തിയ ഹൃദയ പരിശോധനയില്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) കണ്ടെത്തലുകള്‍ പ്രകാരം അക്യൂട്ട് കൊറോണറി ബ്ലോക്ക് കണ്ടെത്തി.

രോഗിയുടെ ഹൃദയത്തിന്റെ സ്ഥിരത ഉറപ്പാക്കിയ ശേഷം, തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി വെന്റിലേറ്ററില്‍ കിടത്തി. കൊറോണറി ആന്‍ജിയോഗ്രാഫി നടപടിക്രമത്തിനായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത് ചെയ്തത്. ഫുജൈറ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സംഘം കൊറോണറി ആര്‍ട്ടറിയില്‍ തടസ്സങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, ചികിത്സ തുടരുന്നതിനായി രോഗിയെ ഖോര്‍ഫക്കാന്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗി ആകെ 8 ദിവസം ഖോര്‍ഫക്കന്‍ ഹോസ്പിറ്റലിലും 2 ദിവസം തീവ്രപരിചരണ വിഭാഗത്തിലും 6 ദിവസം ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലും ചികിത്സയില്‍ കഴിഞ്ഞു.

 

 

Latest News