ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടാമത്തെ ഹര്‍ജിയുമായി കേരളം വീണ്ടും സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി - ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്. അതിന് തൊട്ടു പിന്നാലെ ബില്ലുകളില്‍ ഒപ്പ് വെയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ് ഇന്ന് നല്‍കിയിട്ടുള്ളത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരളസര്‍ക്കാരും ടി പി രാമകൃഷ്ണന്‍ എം എല്‍ എയും സുപ്രീം കോടതിയില്‍ നല്‍കിയ  ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സര്‍വ്വകലാശാല നിയമഭേദഗഗതികള്‍, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ ഹര്‍ജിയില്‍ പറയുന്നത്. ബില്ലുകളില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിദ്ദേശം നല്കണമെന്നും  ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

Latest News