ഉമ്മന്‍ ചാണ്ടിയെ ജനം കൂടുതല്‍ മനസ്സിലാക്കിയത് മരിച്ച ശേഷം- അച്ചു ഉമ്മന്‍

ഷാര്‍ജ- മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്നു മകള്‍ അച്ചു ഉമ്മന്‍. ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ എണ്‍പതാം ജന്മദിനമായിരുന്നു. ഈ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നെന്നും എന്തായിരുന്നെന്നും ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍. വ്യവസായി സി.പി. സാലിഹ് പുസ്തകം ഏറ്റുവാങ്ങി. സണ്ണിക്കുട്ടി ഏബ്രഹാം, പുന്നക്കന്‍ മുഹമ്മദലി, വനിതാ വിനോദ് എന്നിവര്‍ സംബന്ധിച്ചു.
 
ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ആ ജീവിതം ഏറ്റവും മനോഹരമായി കാലം സാക്ഷി എന്ന ആത്മകഥയിലൂടെ സണ്ണിക്കുട്ടി ഏബ്രഹാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന അച്ചു പറഞ്ഞു.

 

 

Latest News