Sorry, you need to enable JavaScript to visit this website.

യു.എന്‍ സെക്രട്ടറി ജനറല്‍ ദോഹയില്‍, ഖത്തറിന് നന്ദി

ദോഹ- യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദോഹയിലെത്തി. ഗാസയില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ അശ്രാന്തമായ മധ്യസ്ഥ സംരംഭങ്ങള്‍ക്ക്  പൂര്‍ണ്ണ നന്ദിയും അഭിനന്ദനവും പിന്തുണയും അറിയിക്കാനാണ് ദോഹയിലെത്തിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഇസ്രായാലിലെയും സ്ഥിതിഗതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വര്‍ദ്ധനവ് കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

എല്ലാത്തരം സിവിലിയന്മാരെയും ലക്ഷ്യമിടുന്നതിലും നിരപരാധികളായ സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതും കൂട്ടു ശിക്ഷ എന്ന നയം നടപ്പാക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നുമുള്ള ഖത്തറിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി.വെടിനിര്‍ത്തലിനും മാനുഷിക സഹായം വേഗത്തിലെത്തിക്കാനും ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ഖത്തര്‍ ആവശ്യപ്പെട്ടു.

ഗാസ മുനമ്പില്‍ വിവേചനരഹിതമായ ബോംബാക്രമണവും ജനങ്ങളെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങളും ഖത്തര്‍ പൂര്‍ണമായി നിരസിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗാസയിലെ സാധാരണക്കാരുടെയും ബന്ദികളുടേയും സുരക്ഷയ്ക്കായി യുദ്ധം രൂക്ഷമാകുന്നതിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബോംബാക്രമണത്തില്‍ കുടുങ്ങിപ്പോയ ഫലസ്തീനികള്‍ക്കുള്ള ദുരിതാശ്വാസ വാഹനങ്ങളുടെ പ്രവേശനവും മാനുഷിക സഹായവും തുടരേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഗാസ മുനമ്പില്‍ മാനുഷിക ഉടമ്പടിയിലെത്താനുള്ള ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ തീരുമാനത്തോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹം അമാന്തം കാണിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗാസയ്ക്കെതിരായ ആക്രമണം തടയുന്നതിനും ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങള്‍ ഏകോപിപ്പിക്കണം. ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളേയും സെക്രട്ടറി ജനറലിന്റെ ഫലപ്രദമായ പങ്കും ഖത്തര്‍ വിലമതിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി .

Latest News