Sorry, you need to enable JavaScript to visit this website.

ഹമാസ് ആക്രമണത്തെ പ്രതിരോധമാക്കി വെള്ള പൂശുന്നു; കേരളത്തിൽ വർഗീയ തിമിരത്തിന്റെ ലക്ഷണമെന്ന് ചങ്ങനാശ്ശേരി രൂപത

കോട്ടയം - ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ ഹമാസിനെയും മതനിരപേക്ഷ കക്ഷികളുടെ നിലപാടിനെയും വിമർശിച്ച് ചങ്ങനാശ്ശേരി രൂപതാ സഹമെത്രാൻ ബിഷപ്പ് തോമസ് തറയിൽ രംഗത്ത്. യുദ്ധവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന വാദങ്ങൾ വർഗീയ തിമിരത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
 ഇസ്രായേൽ-ഫലസ്തീൻ യുദ്ധം ഏതൊരു യുദ്ധവും പോലെ അപലപിക്കപ്പെടേണ്ടതാണ് എന്നു പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ, ഹമാസ് ഭീകരസംഘടയാണെന്നും ഹമാസിന്റെ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ച് വെള്ള പൂശുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. മതേതര പാർട്ടികൾ പോലും മത്സരിക്കുന്നതിന് പിന്നിൽ വോട്ടുബാങ്കാണ്. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് ഉത്തരവാദിത്തബോധമുള്ള പാർട്ടികളെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കുകയുള്ളൂ. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്നത് യുക്തിപരമായ കണക്കുകൂട്ടലാവില്ലെന്നും അദ്ദേഹം കുറിച്ചു.

എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഇസ്രായേൽ പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. 'യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും' പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെ സംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു 'ഹമാസ്' എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ  ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കു. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ല.

Latest News