കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : പി ആര്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി - കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന  സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെയും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിന്റെയും ജാമ്യാപേക്ഷ തള്ളി. വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍.  മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇ ഡി കോടതിയില്‍ വാദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും  തന്റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടല്‍ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്റെ മുന്‍ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷന്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 നാണ് ഇ ഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 

 

Latest News