ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ബെംഗളുരു- ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് അഞ്ച് സെക്കന്റ് മുമ്പാണ് നിര്‍ത്തിവെച്ചത്. എന്‍ഞ്ചിന്‍ ഇഗ്‌നീഷ്യന്‍ നടന്നില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്ന് വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നും ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. 
ഇന്ന് രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. 
ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്‌കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കുന്നത്. പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് 'ക്രൂ എസ്‌കേപ്പ് സിസ്റ്റം'. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്. ഇതിന്റെ കൃത്യതയാണ് ഇന്ന് പരിശോധിക്കേണ്ടിയിരുന്നത്. 
 

Latest News