Sorry, you need to enable JavaScript to visit this website.

ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കരുത് -ഖത്തർ

ദോഹ - ഫലസ്തീൻ ജനതയെ ഗാസ മുനമ്പിൽ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങൾ നിരസിക്കുന്നതായി പ്രഖ്യാപിച്ച ഖത്തർ രാജ്യാന്തര മാനുഷിക നിയമങ്ങൾക്കനുസൃതമായി സ്ട്രിപ്പിലെ ഉപരോധം നീക്കാനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകാനും ആഹ്വാനം ചെയ്തു. വടക്കൻ ഗാസ മുനമ്പിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ആഹ്വാനമുൾപ്പെടെ കൂട്ടായ ശിക്ഷാ നയം സ്വീകരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിവിലിയന്മാരെ അയൽ രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനോ അഭയം തേടാനോ നിർബന്ധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങൾ കൂടുതൽ വഷളാക്കുകയും ഫലസ്തീൻ ജനതയുടെ ദുരിതം കൂടുതൽ വഷളാക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസയിലേക്ക് മെഡിക്കൽ, ഭക്ഷ്യ സഹായങ്ങൾ എത്തിക്കുന്നതിനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര സംഘടനകളെ അനുവദിക്കുന്ന മാനുഷിക ഇടനാഴികൾ തുറക്കാൻ അടിയന്തരമായി നീങ്ങണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുക, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, 1967 ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നിവ മാത്രമാണ് മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനുള്ള ഏക വഴിയെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Latest News