ഗസ സിറ്റി - പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ വിമോചനത്തിനായി പോരാടുന്ന ഹമാസ് സംഘടനയ്ക്ക് കടുത്ത പ്രഹരമേൽപ്പിച്ച് ഇസ്രായേൽ. ഗസയിൽ 400-ലധികം ഹമാസ് പോരാളികൾ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പറയുന്നത്.
'ഡസൻ കണക്കിന് ഹമാസ് സേനാംഗങ്ങളെ ബന്ദികളാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ നടക്കുകയാണെന്ന് ഉന്നത ഐ.ഡി.എഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
തെക്കൻ ഇസ്രായേലിലെ ഗാസ അതിർത്തിയോട് ചേർന്നുള്ള കഫാർ ആസയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നഗരങ്ങളിലെല്ലാം ഐ.ഡി.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഗസ പിടിക്കാനായി ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ കൂടുതൽ അസമാധാനം വിതച്ചിരിക്കുകയാണ് ഇസ്രായേൽ. ഗസയിൽ ചോരപ്പുഴ ഒഴുക്കുന്ന ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖാൻ യൂനിസ് മോസ്‌ക് തകർന്നു. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വീടിന് നേർക്കും ബോംബാക്രമണമുണ്ടായി. അതിനിടെ ഹമാസിന് പിന്തുണയറിയിച്ച് ലെബനനിൽ നിന്നും ഇസ്രായേൽ അധീന പ്രദേശങ്ങളിലേക്ക് മോർട്ടാർ ആക്രമണങ്ങളും ഉണ്ടായി. മൂന്ന് കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല സംഘടന എറ്റെടുത്തതായും റിപോർട്ടുണ്ട്.