17 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഇന്ത്യക്കാരിയായി

ശ്രീലങ്കന്‍ വനിതക്ക് ഇന്ത്യന്‍ പൗരത്വരേഖ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ കൈമാറുന്നു.

മലപ്പുറം- 17 വര്‍ഷമായി പൊന്നാനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി.  പൊന്നാനി നഗരം ചന റോഡിലെ കരുവാര വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സെഗു മുഹ്‌യുദ്ദീന്‍ മല്ലികക്കാണ്് ഇന്നലെ കലക്ടറേറ്റില്‍ വെച്ച് ജില്ലാ കലക്ടര്‍ അമിത് മീണ പൗരത്വ രേഖ കൈമാറിയത്.  51 വയസ്സുകാരിയായ,  ശ്രീലങ്കയിലെ അനുരാധ പുര സ്വദേശിനിയായ സെഗു കുവൈത്തില്‍ മാതൃ സഹോദരനോടൊപ്പം കഴിയുന്നതിനിടെയാണ് അവിടെ ജോലിക്കെത്തിയ പൊന്നാനി സ്വദേശി അബ്ദുല്‍ ഖാദറിനെ പരിചയപ്പെടുന്നത്. നാട്ടിലെത്തിയ ശേഷം പൊന്നാനിയില്‍ വെച്ച്് 1992 നവംബറില്‍ അബ്ദുല്‍ഖാദറും സെഗുവും വിവാഹിതരായി.  തുടര്‍ന്ന് 2002 ഡിസംബര്‍ മുതല്‍ സെഗു പൊന്നാനിയില്‍ സ്ഥിര താമസമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് പൗരത്വം അനുവദിച്ച് ഉത്തരവിറങ്ങിയത്. പൗരത്വ രേഖ കൈമാറ്റ ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ഹുസൂര്‍ ശിരസ്തദാര്‍ വിജയസേനന്‍, സീനിയര്‍ ക്ലര്‍ക്ക് ജഗന്നിവാസന്‍, അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

Latest News