വനിതാ സി ഐയെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ 13 വര്‍ഷം തടവിന് ശിക്ഷിച്ചു

ആലപ്പുഴ - മാവേലിക്കരയില്‍ ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സി ഐയെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ 13 വര്‍ഷം തടവിനും 50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.  ഉളവുക്കാട് വന്‍മേലിത്തറയില്‍ ചിന്നു എന്ന ആതിര(23) അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് ശിക്ഷിച്ചത്.

ആലപ്പുഴ വനിത സെല്ലില്‍ സി ഐയായിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനകുമാരിയെ(59)യാണ് പ്രതികള്‍ ആക്രമിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഏഴുവര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം മീനകുമാരിക്ക് നല്‍കണം. 50,000 രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണം.
2016 ഏപ്രില്‍ 23ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനിനിവാസികളായ 51 പേര്‍ കലക്ടര്‍ക്ക് നല്‍കിയ പരാതി അന്വേഷിക്കാനാണ് മീനാകുമാരിയും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ലേഖയും ഡ്രൈവര്‍ ഉല്ലാസും എത്തിയത്. ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചുകേള്‍പ്പിച്ചു. മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ചു. ഏപ്രില്‍ 26ന് വനിതാ സെല്ലില്‍ ഹാജരാകണമെന്നും പറഞ്ഞു. പെട്ടന്നാണ് പ്രതികളുടെ ആക്രമണുണ്ടായത്. പെരുവിരലിന് ഗുരുതര പരിക്കേറ്റ മീനകുമാരിയെ ലേഖയും ഉല്ലാസും രക്ഷപ്പെടുത്തുകയായിരുന്നു. ലേഖയും ആക്രമിക്കപ്പെട്ടു.  മീനകുമാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്കുശേഷം 89 ദിവസം ജോലിക്ക് കയറാനാകാതെ ചകിത്സയില്‍ തുടരേണ്ടിവന്നു.

Latest News