Sorry, you need to enable JavaScript to visit this website.

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; നോക്കിനിന്നയാളെ തല്ലിക്കൊന്നു, സംഘര്‍ഷം

ജയ്പൂര്‍- രാജസ്ഥാനിലെ ജയ്പൂരിലെ രാംഗഞ്ച് പ്രദേശത്ത് രണ്ട് മോട്ടോര്‍ ബൈക്കുകള്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് കാഴ്ചക്കാരനായ നിരപരാധി മരിച്ചു. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെറ്റിദ്ധാരണയുടെ ഫലമാണ് മര്‍ദനവും മരണവുമെന്ന് പോലീസ് പറയുന്നു.
സുഭാഷ് ചൗക്ക് പ്രദേശത്ത് രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ അപകടത്തിന് ഉത്തരവാദികളാണെന്ന് തെറ്റിദ്ധരിച്ച് വഴിയില്‍ കണ്ട രണ്ട് പേരെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അപകടത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് കാണാന്‍ നിന്ന രണ്ട് പേരെ  ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചുവെന്ന് ജോസഫിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട നിരവധി പേരെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തതിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ഉടന്‍ തന്നെ പൂര്‍ണ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കൂടുതല്‍ സേനയെ വിന്യസിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമാകുമെന്ന്  മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പോലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പെടെ അധിക സേനയെ വിന്യസിച്ചത്. പ്രദേശം നിരീക്ഷിക്കാന്‍ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. കേസിലെ പ്രതികള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികള്‍ സുഭാഷ് ചൗക്കിലാണ് താമസിക്കുന്നതെന്നും മരിച്ചയാള്‍ രാംഗഞ്ച് സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബാംഗങ്ങളും നാട്ടുകാരും സംഘടിച്ചതിനെ തുടര്‍ന്ന് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ നിരവധി കടകള്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Latest News