കപ്പലിൽ കച്ചവടത്തിനെത്തിയ കളിക്കാർ, തോക്കേന്തിയ കാവൽക്കാർ, വാൾ വീശുന്ന കാണികൾ... മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം അങ്ങനെയൊക്കെയാണെന്ന് ചരിത്രകാരന്മാരിൽ ചിലർ പറയുന്നു. ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണെന്ന് കരുതുന്നവരാണ് ഏറെ. പക്ഷെ ഇന്ത്യയിൽ ക്രിക്കറ്റ് കളി നടന്നതായി ആദ്യം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ഗുജറാത്തിലെ താങ്കരി ബന്ദറിലാണ്. ഒക്‌ടോബർ അഞ്ചിന് അഹമ്മദാബാദിലെ 1,30,000 പേർക്കിരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ലോകകപ്പിന് മണി മുഴങ്ങുമ്പോൾ ചരിത്രം കറങ്ങിയെത്തുകയാണ്. കച്ചവടക്കണ്ണ് തന്നെയാണ് അന്നും ഇന്നും ക്രിക്കറ്റിനെ ഭരിക്കുന്നത്. രാഷ്ട്രീയക്കച്ചവടം ലക്ഷ്യമിട്ടാണ് ഗുജറാത്തിനെ ക്രിക്കറ്റിന്റെ തലസ്ഥാനമാക്കി മാറ്റുന്നതും സ്‌റ്റേഡിയത്തിന് ഭരിക്കുന്ന പാർട്ടിയുടെ തലവന്റെ പേരിട്ടതും.
തെക്കൻ ഗുജറാത്തിലെ മുക്കുവ ഗ്രാമമാണ് താങ്കരി ബന്ദർ. ഇവിടെ കടൽതീരത്ത് 1721 ൽ ബ്രിട്ടിഷുകാർ ക്രിക്കറ്റ് കളിച്ചതായി മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ഇവിടത്തെ സമുദായ നേതാവായ അമ്പത്താറുകാരൻ രഞ്ജിത് സിംഗ് പറയുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം കടൽവാഴ്ചയുടേതാണ്. യൂറോപ്യൻ ശക്തികൾ കോളനികൾ തേടി കടലിൽ വാണ കാലം. അക്കാലത്താണ് കച്ചവടക്കണ്ണോടെ ഏതാനും വിദേശികൾ ഗുജറാത്തിലെത്തിയത്. അക്കൂട്ടത്തിലുണ്ടായിരുന്ന ഇംഗ്ലിഷ് സയ്‌ലർ ക്ലമന്റ് ഡൗണിംഗാണ് ഹിസ്റ്ററി ഓഫ് ഇന്ത്യൻ വാർസ് എന്ന പുസ്തകത്തിൽ ആ കളിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. കടൽക്ഷോഭം കാരണം തീരത്തണഞ്ഞ കപ്പലിലുള്ളവർ രണ്ടാഴ്ചക്കാലമാണ് ഗുജറാത്ത് തീരത്തെ മാവിൻ ചുവട്ടിലും പുളിമരത്തിന്റെ തണലിലും തമ്പടിച്ചത്. കച്ചവടസംഘം ഭയചകിതരായിരുന്നു. അവസാനമായി ഈ തീരത്തെത്തിയ ബ്രിട്ടിഷ് സയ്‌ലർ ഗ്രാമീണർക്കു നേരെ വെടിയുതിർക്കുകയും അവർ ആ നാവികനെയും കൂട്ടുകാരെയും വെട്ടിനുറുക്കുകയും ചെയ്തിരുന്നുവെന്ന് ഡൗണിംഗ് പറയുന്നു. ആ ഭയത്തിൽനിന്ന് മോചനം നേടാൻ കൂടിയായിരുന്നു സംഘം ക്രിക്കറ്റ് കളിയിലും മറ്റു വ്യായാമങ്ങളിലും മുഴുകിയത്. പടയാളികൾ തമ്പിന് സുരക്ഷയൊരുക്കി. നാവികർ തോക്കുമെടുത്ത് ചന്തയിൽ പോയി ആവശ്യമുള്ള വസ്തുവകകൾ ശേഖരിച്ചു. വാള് വീശുകയും, തലയറുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്ത് ഗ്രാമീണർ അവരെ സ്വാഗതം ചെയ്തു. പക്ഷെ ഈ വിചിത്ര വിദേശികളുടെ കളി സംഘർഷാവസ്ഥയിൽ അൽപം അയവ് വരുത്തി. ആ രണ്ടാഴ്ച കുഴപ്പമില്ലാതെ കടന്നുപോയി. ഗ്രാമമുഖ്യന്മാർ കുതിരപ്പുറത്തേറി കളി കാണാനെത്തി. മുളവടിയും വടിവാളുമേന്തി അംഗരക്ഷകർ അവർക്ക് കാവൽ നിന്നു.
എവിടെയാണ് ആ കളി നടന്നതെന്ന് കപ്പൽ രേഖകളും ചാർട്ടുകളുമുപയോഗിച്ച് ജോൺ ഡ്ര്യൂ എന്ന ബ്രിട്ടിഷ് ഗവേഷകൻ അനുമാനിച്ചിട്ടുണ്ട്. നാവികർ ആക്രമണമാണ് പ്രതീക്ഷിച്ചതെന്നും പകരം കൗതുകത്തോടെ കളി കാണാനെത്തിയ ഗ്രാമീണരെയാണ് അവർ കണ്ടതെന്നും അദ്ദേഹം എഴുതുന്നു. ആ കളിയിൽ ചിലപ്പോൾ ഗ്രാമീണരും പങ്കെടുത്തിട്ടുണ്ടാവാമെന്നും എൺപത്തിനാലുകാരൻ അഭിപ്രായപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് സൈനികർ തലശ്ശേരിയിൽ ക്രിക്കറ്റ് കളിച്ചതായി പറയുന്നുണ്ട്. പക്ഷെ അത് എന്ന്, എവിടെ എന്നതിന് വ്യക്തമായ രേഖകളില്ല. ഇന്ന് ക്രിക്കറ്റിന്റെ 100 കോടിയോളം വരുന്ന ആരാധകരിൽ 90 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണെന്ന് 2018 ൽ ഐ.സി.സി നടത്തിയ പഠനത്തിൽ പറയുന്നു. മത ജാതി വർഗ ഭേദമന്യെ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ക്രിക്കറ്റ്.
ഇന്ത്യയെ ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകമായ ബോളിവുഡ് 2001 ൽ ക്രിക്കറ്റ് പ്രമേയമാക്കി സിനിമയെടുത്തിരുന്നു. 1893 ൽ ക്രൂരന്മാരായ ബ്രിട്ടിഷ് കോളനി മേധാവികളുടെ ടീമിനെ ഇന്ത്യൻ ഗ്രാമീണർ ക്രിക്കറ്റിൽ നേരിടുന്നതാണ് അതിന്റെ പ്രമേയം. ക്രിക്കറ്റിന് പിൽക്കാലത്ത് പറഞ്ഞാൽ തിരിയാത്ത നിയമങ്ങളുണ്ടായി. പക്ഷെ ഇന്നും തട്ടിപ്പടച്ചുണ്ടാക്കിയ ബാറ്റും ബോളും, നിയമക്കുരുക്കില്ലാത്ത ഇംഗ്ലിഷ് ക്രിക്കറ്റുമാണ് ഇന്ത്യക്ക് പ്രിയമെന്ന് നാടകപ്രവർത്തകൻ പി.എസ്. ചാരി പറയുന്നു. ഗലികളിൽ കല്ലുകൾ അട്ടിവെച്ചുണ്ടാക്കിയ സ്റ്റമ്പുകളിലാണ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത്. എന്തിനെയും തങ്ങളുടേതായ രീതിയിൽ സ്വീകരിക്കുന്ന ഇന്ത്യൻ പാരമ്പര്യമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.