ഭാര്യയുടെ ആരോപണം പ്രതിരോധിക്കാന്‍ യുവാവിന്റെ അശ്ലീല വിഡിയോ

ചെന്നൈ- വിവാഹമോചനം ഒഴിവാക്കാന്‍ അശ്ലീല വിഡിയോ നിര്‍മിച്ച് ഭാര്യയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായിരുന്നുവത്രെ യുവാവിന്റെ ശ്രമം. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ്  അശ്ലീല വിഡിയോ ഭര്‍തൃപിതാവിന് അയച്ചുകൊടുത്തത്.
പുരുഷത്വത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായാണ് താന്‍ ഒരു യുവതിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതെന്നാണ് വിഭാവസുവിന്റെ വിശദീകരണം. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ മൂന്നാമതൊരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. വിഡിയോ മൊബൈലിലൂടെ ലഭിച്ചതോടെ ഭാര്യവീട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പീഡനം, അശ്ലീല വിഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് വിഭാവസുവും ഭാര്യ അനുഷയും ഒന്നിച്ചുകഴിഞ്ഞത്. തുടര്‍ന്ന് വിഭാവസുവിനെതിരെ അനുഷ വിവാഹമോചന ഹരജി നല്‍കി. ഒരുതരത്തിലും പൊരുത്തപ്പെട്ട് പോകാനാവില്ലെന്നും ചോദ്യം ചെയ്യലിനിടെ ദമ്പതികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
 

Latest News