Sorry, you need to enable JavaScript to visit this website.

ചെമ്മീനില്‍ അഭിനയിച്ചതിന് മധുവിന്  ലഭിച്ചത് വെറും രണ്ടായിരം രൂപ 

തിരുവനന്തപുരം-മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് നവതി. 1933 സെപ്റ്റംബര്‍ 23 ന് ജനിച്ച അദ്ദേഹം തന്റെ 90-ാം പിറന്നാളാണ് ഇന്ന് ലളിതമായി ആഘോഷിക്കുന്നത്. മധുവിന് ജന്മദിനാശംസകള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ നേര്‍ന്നു. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്. പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മധുവിന്റെ വീട്ടില്‍ എത്തി ആശംസകള്‍ അറിയിച്ചു. 
മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് വലിയ ഖ്യാതി നേടികൊടുത്ത സിനിമയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധു, സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ എട്ട് ലക്ഷം രൂപയാണ് ചെലവായത്. അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. ചെമ്മീനില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിരുന്നു.  സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ തന്നെയാണ്.

Latest News