മകനേയും ചെറുമകനേയും തീകൊളുത്തി കൊന്നയാളും മരിച്ചു, മരുമകൾ ഗുരുതരാവസ്ഥയിൽ

തൃശൂർ- ചിറക്കേക്കോട് മകനേയും ചെറുമകനേയും തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്.തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ മകൻ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം  മരിച്ചിരുന്നു. ജോജിയുടെ ഭാര്യ ലിജിക്ക് അമ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൺ.

കഴിഞ്ഞയാഴ്ചയാണ്  സെക്യൂരിറ്റി ജീവനക്കാരൻ ആയ ജോൺസൺ കുടുംബവഴക്കിനെത്തുടന്ന് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിക്കു ശേഷമാണ്  ജോണ്‍സൺ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെയും മരുമകളുടെയും പന്ത്രണ്ടുകാരന്‍ പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സൺ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്‍റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി.നാട്ടുകാർ തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരന്‍ മകന്‍ ടെണ്ടുല്‍ക്കറും അവശ നിലയിലായിരുന്നു.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു.

പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ നിന്നാണ് കണ്ടെത്തിയത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്.

Latest News