വനിതാ ബില്‍ ചര്‍ച്ചയില്‍ തിളങ്ങി വനിതാ നേതാക്കള്‍, പുതിയ പാര്‍ലമെന്റില്‍ അലയടിച്ചത് സ്ത്രീ ശബ്ദം

ന്യൂദല്‍ഹി- വനിതാ സംവരണ ബില്ലിനെക്കുറിച്ച ചൂടേറിയ ചര്‍ച്ചയില്‍ വനിതാ എം.പിമാരുടെ സ്‌ഫോടനാത്മക പ്രസംഗങ്ങളാല്‍ പുതിയ പാര്‍ലമെന്റ് കിടുങ്ങി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡി.എം.കെ എം.പി കനിമൊഴി, എന്‍.സി.പിയുടെ സുപ്രിയ സുലെ എന്നിവര്‍ സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാരിനെ കീറിമുറിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സര്‍ക്കാരിന് വേണ്ടി തിരിച്ചടിച്ചത്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദ്ദേശിക്കുന്ന ബില്‍ ചര്‍ച്ച ചെയ്യാന്‍ നീക്കിവച്ചത് ഏഴ് മണിക്കൂര്‍. സ്ത്രീകള്‍ക്കുള്ള  ക്വാട്ടയ്ക്കുള്ളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക ക്വാട്ട വേണമെന്നായിരുന്നു സോണിയയുടെ ആവശ്യം.

സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ബില്ലിന്റെ ആദ്യ പ്രസംഗകനായി സര്‍ക്കാര്‍ ഒരു പുരുഷ എം.പിയെ  നിശ്ചയിച്ചത് എല്ലാവരുടേയും പുരികം ഉയര്‍ത്തി. ബി.ജെ.പിയുടെ നിഷികാന്ത് ദുബെയാണ് സംസാരിച്ചത്. ഇക്കാര്യം പ്രതിപക്ഷം വിളിച്ചുപറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പുരുഷന്മാര്‍ക്ക് സംസാരിക്കാന്‍ കഴിയില്ലേ എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി.

പുക നിറഞ്ഞ അടുക്കളകള്‍ മുതല്‍ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയങ്ങള്‍ വരെ, ഇന്ത്യന്‍ വനിതയുടെ യാത്ര വളരെ നീണ്ടതാണ്... സോണിയ ഗാന്ധി പറഞ്ഞു.

വനിതാ ബില്ലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട കോണ്‍ഗ്രസും മറ്റുള്ളവരും ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന്റെ 2010 പതിപ്പ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ അന്ന് എത്തിയില്ല.

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് ഒരു ഫലവും ഉണ്ടാക്കില്ല എന്നത് നിരാശാജനകമാണെന്ന് സോണിയ പറഞ്ഞു. 'അവര്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും... രണ്ട്... നാല്... എട്ട്? ഇത് ശരിയാണോ? ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു- അവര്‍ പറഞ്ഞു, 'സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കും വേണം. ഇത് വൈകിപ്പിക്കുന്നത് സ്ത്രീകളോടുള്ള കടുത്ത അനീതിയാണ്.

കനിമൊഴി പറഞ്ഞത്

ഡി.എം.കെയുടെ കനിമൊഴിയാണ് പിന്നീട് സംസാരിച്ച പ്രധാന വനിതാ എംപി. സംക്ഷിപ്തമായ പ്രസംഗത്തില്‍ സ്ത്രീകളെ ആരാധിക്കുന്നത്' നിര്‍ത്തി അവരെ 'തുല്യരായി നടക്കാന്‍' അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ വിളിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തുല്യരായി ബഹുമാനിക്കണമെന്നും അവര്‍ പറഞ്ഞു.

ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായും ആലോചിച്ചിട്ടുണ്ടോയെന്ന് കനിമൊഴി സര്‍ക്കാരിനോട് ചോദിച്ചു. 'എന്താണ് സമവായം ഉണ്ടാക്കിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... എന്തൊക്കെ ചര്‍ച്ചകളാണ് നടന്നത്. ഈ ബില്‍ രഹസ്യമായി മറച്ചുവെച്ചാണ് കൊണ്ടുവന്നത്...'നമുക്ക് അവകാശമുണ്ട്... ഈ രാജ്യം നമ്മുടേതാണ്. പാര്‍ലമെന്റ് ഞങ്ങളുടേതാണ്...' അവര്‍ പറഞ്ഞു.

സുപ്രിയ സുലെ പറഞ്ഞത്

ഇന്ത്യ ബ്ലോക്കിനെക്കുറിച്ച ദുബെയുടെ പരിഹാസത്തോട് എന്‍.സി.പി എം.പിയായ സുപ്രിയയാണ് പ്രതികരിച്ചത്. 'സുപ്രിയ സുലേ... ഘര്‍ ജാവോ, ഖാനാ ബനാവോ. ദേശ് കോയി ഔര്‍ ചല ലേഗാ (സുപ്രിയ സുലേ... വീട്ടിലേക്ക് പോകൂ, ഭക്ഷണം വേവിക്കുക, മറ്റാരെങ്കിലും രാജ്യം ഭരിക്കും എന്നതാണ് ബി.ജെ.പിയുടെ സമീപനമെന്ന് അവര്‍ പറഞ്ഞു.
നേരത്തെ, അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതയുള്‍പ്പെടെയുള്ള ശക്തരായ വനിതാ നേതാക്കളെക്കുറിച്ച് കനിമൊഴി പറഞ്ഞപ്പോഴും സുലെ പിന്തുണയുമായെത്തി.


സ്മൃതി ഇറാനി പറഞ്ഞത്

2010 ല്‍ യു.പി.എ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിയെ സ്മൃതി ഇറാനി രൂക്ഷമായി വിമര്‍ശിച്ചു. 'വിജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടെന്നും പരാജയത്തിന്  ആരുമില്ലെന്നുമാണ് അവര്‍ പറയുന്നത്... അതിനാല്‍, ബില്‍ വന്നപ്പോള്‍, ചിലര്‍ ഇതിനെ 'ഞങ്ങളുടെ ബില്‍' എന്ന് വിളിച്ചു, സ്മൃതി ഇറാനി പറഞ്ഞു.

2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകള്‍ക്ക് സംവരണം പ്രാബല്യത്തില്‍ വരുമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ച്, 'ഞങ്ങള്‍ ഭരണഘടനയെ ലംഘിക്കാന്‍ അവര്‍ (പ്രതിപക്ഷത്തിന്) ആഗ്രഹിക്കുന്നുണ്ടോ?' എന്ന് ഇറാനി ചോദിച്ചു. മതം അടിസ്ഥാനമാക്കിയുള്ള ക്വാട്ട ആവശ്യപ്പെട്ട് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

തൃണമൂലിന്റെ കക്കോലി ഘോഷും സംസാരിച്ചു, സ്വന്തം എം.പിയായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ വനിതാ ഗുസ്തിക്കാരുടെ ലൈംഗികാരോപണത്തിന് ശേഷം എന്തുകൊണ്ടാണ് ബി.ജെ.പി നടപടിയെടുക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. വനിതാ ബില്‍ നടപ്പാക്കാന്‍ വൈകിക്കുന്നതിനേയും അവര്‍ വിമര്‍ശിച്ചു.

 

 

 

Latest News