അബുദാബി- നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒക്ടോബര്‍ 1ന് മുമ്പ് ചേരാത്ത അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും. പിഴകള്‍ ഒഴിവാക്കാന്‍ എല്ലാ ജീവനക്കാരോടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ആഹ്വാനം ചെയ്തു.
പരിമിതമായ സമയത്തേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ചെലവ് കുറഞ്ഞ തൊഴില്‍ സുരക്ഷാ വലയിലേക്ക് ഏകദേശം 5 ദശലക്ഷത്തോളം ആളുകള്‍ ഇതിനകം വരിക്കാരായിട്ടുണ്ട്.
കുറഞ്ഞത് 12 മാസമെങ്കിലും ജീവനക്കാരന്‍ സ്‌കീമില്‍ വരിക്കാരായിരിക്കുന്നിടത്തോളം കാലം നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് താമസം റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയില്‍ ചേരുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും. ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രോസസ്സ് ചെയ്യും.
തൊഴിലുടമകള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നും എന്നാല്‍ 'സംവിധാനത്തില്‍ എന്റോള്‍ ചെയ്യേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം പറഞ്ഞു.
സ്വകാര്യ, ഫെഡറല്‍ മേഖലകളിലെ എല്ലാ തൊഴിലാളികള്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈ പദ്ധതി ബാധകമാണ്. ഒഴിവാക്കലുകളില്‍ നിക്ഷേപകര്‍ (സ്വന്തമായി സ്വന്തം ബിസിനസ് കൈകാര്യം ചെയ്യുന്ന ബിസിനസ് ഉടമകള്‍), വീട്ടുജോലിക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍ സ്വീകരിച്ച് പുതിയ തൊഴിലുടമയില്‍ ചേര്‍ന്ന വിരമിച്ചവര്‍ എന്നിവരും ഉള്‍പ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)