നിപ: ഇന്ന് കൂടുതല്‍ ഫലം പുറത്തുവരും ഇതേ വരെ 6 പോസിറ്റീവ് കേസുകള്‍, 2 മരണം

കോഴിക്കോട്- നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകള്‍ ആറാണ്. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
കോഴിക്കോട് നഗരത്തില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക്ക്  നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയില്‍ കേന്ദ്ര സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
കോഴിക്കോട്ട്  പുതിയ കണ്ടെയ്നമെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഒരാഴ്ച ക്ലാസുകള്‍ ഓണ്‍ലൈനാക്കി.

Latest News