ഓരോ മണിക്കൂറിലും ഒരു മലയാളി ജീവനൊടുക്കുന്നു; ആശങ്ക പങ്കുവെച്ച് വിദഗ്ധര്‍

കോട്ടയം- ആരോഗ്യപരിപാലനത്തില്‍  മാതൃകയായ കേരളം ആത്മഹത്യാ നിരക്കിലും മുന്‍നിരയിലേക്ക്. സംസ്ഥാനത്ത് പ്രതിവര്‍ഷം 9000 പേര്‍ ജീവനൊടുക്കുന്നുവെന്നാണ് കണക്ക്. അതായത് മണിക്കൂറില്‍ ഒരു മലയാളി ജീവനൊടുക്കുന്നു. ലോക ആത്മഹത്യാ പ്രതിരോധ വാരാചരണ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ആത്മഹത്യാ പ്രതിരോധത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയായിരുന്നു സെമിനാര്‍.പലപ്പോഴും ആത്മഹത്യാ തോതില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ അതേ തലത്തിലേക്ക് കേരളവും മാറുന്നുവെന്നത് ആശങ്കാജനകമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മനോരോഗവിദഗ്ധര്‍ ചൂണ്ടികാട്ടി. തെന്നിന്ത്യയിലെ സംസ്ഥാനങ്ങളില്‍ പലപ്പോഴും ആദ്യസ്ഥാനത്താണ് കേരളം. മണിക്കൂറില്‍ ഒരാള്‍ സ്വയം മരിക്കുന്നു എന്നതാണ് അവസ്ഥ.എല്ലാ വ്യാഴാഴ്ചകളിലും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക് പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം 1100 പേര്‍ ഈ ക്ലിനിക്കിന്റെ സഹായം തേടിയെന്ന് മനോരോഗ വിഭാഗം മേധാവി ഡോ. വര്‍ഗീസ് പി. പുന്നൂസ് അറിയിച്ചു.

വിഷാദ രോഗം തിരിച്ചറിയുകയും, ലഹരിവസ്തു ആഭിമുഖ്യം, സാമൂഹിക സമ്മര്‍ദം ഇവമൂലമുളള ആത്മഹത്യകള്‍ പ്രതിരോധിക്കാവുന്ന തലത്തിലുളളതാണ്. ആസക്തി രോഗങ്ങളും ലഹരിഉപയോഗം മൂലമുളള രോഗങ്ങളും യുവജനങ്ങളില്‍ വര്‍ധിച്ചുവരികയാണ്. അതു തടയാന്‍ മാനസികാരോഗ്യവും മികച്ച കൗണ്‍സിലിംഗും ലഭ്യമാക്കുകയാണ് പോംവഴി.വീടുകളിലും ക്യാപസുകളിലും സംഘര്‍ഷം കുറഞ്ഞ അന്തരീഷം സൃഷ്ടിക്കുകയാണ് വേണ്ടത്. അതിന് മികച്ച കൂട്ടായ്മകള്‍ ഉണ്ടാവണം. ആത്മഹത്യയിലേക്ക് നയിക്കുന്ന സന്ദര്‍ഭങ്ങളും സാഹചര്യവും വിഷവസ്തുക്കളുടെ സാന്നിധ്യവും കുറയ്ക്കണം.

ആത്മഹത്യാ പ്രവണത മുളയിലെ നുള്ളുന്നതിന് സന്നദ്ധ സംഘടനകള്‍ ഹെല്‍പ്പ് ലൈനുകള്‍ക്ക് രൂപം  നല്‍കുന്നത് വളരെ നല്ലതാണ്. മാനസിക സമ്മര്‍ദത്തിലായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇത്തരം ഓണ്‍ലൈന്‍ ഹെല്‍പ്പ് ലൈനുകളിലെ കൗണ്‍സിലിംഗിലൂടെ കഴിയും.കോട്ടയം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗവും വിപാസനയും കോട്ടയം സി എം എസ് കോളേജും മധ്യതിരുവിതാംകൂര്‍ സൈക്യാട്രിക് സൊസൈറ്റിയും ചേര്‍ന്നാണ് ഏകദിന ആത്മഹത്യാ പ്രതിരോധ പരിപാടി സംഘടിപ്പിച്ചത്.പ്രവര്‍ത്തിയിലൂടെ പ്രതീക്ഷയുണര്‍ത്തല്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ സന്ദേശം.

കോട്ടയം ഗവ: മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം, വിപാസന, സിഎംഎസ് കോളേജ്, മധ്യതിരുവിതാംകൂര്‍ സൈക്യാട്രിക് സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രവര്‍ത്തിയിലൂടെ പ്രതീക്ഷയുണര്‍ത്തല്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ സന്ദേശം.

എറണാകുളം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.വി സതീഷ്.സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി ജോഷ്വാ കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പുന്നൂസ്, ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ജിയോ, വിപാസനാ ഡയറക്ടര്‍ ഡോ.ജോസഫ് പി വര്‍ഗീസ്, ഡോ. ബോബി തോമസ്, ഡോ.ജോണ്‍ കുന്നത്ത്, സോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ. വര്‍ഗീസ് പി പുന്നൂസ്, ഡോ.സന്ദീപ്  അലക്‌സ് എന്നിവര്‍ മോഡറേറ്റര്‍മാരായി. ഡോ. അഞ്ജു അശോക്, ഡോ. ബോബി തോമസ്, ഡോ.ചിക്കു മാത്യു, ഡോ.സിബി തരകന്‍ ,ജോമോന്‍ കെ ജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

 

 

 

Latest News