Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിമ്മും പുടിനും കൂടിക്കാഴ്ച നടത്തിയത് ബഹിരാകാശ കേന്ദ്രത്തില്‍

മോസ്‌കോ- ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ റഷ്യന്‍ ബഹിരാകാശ കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ അഞ്ചു മണിക്കൂറോറം നേരം ദീര്‍ഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കിഴക്കന്‍ റഷ്യയിലെ വോസ്റ്റോക്‌നി കോസ്‌മോഡ്രോമിലെ ബഹിരാകാശ കേന്ദ്രത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യക്ക് പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉത്തരകൊറിയയില്‍ നിന്ന് പ്രത്യേക കവചിത ട്രെയിനില്‍ റഷ്യയിലെത്തിയ കിമ്മിനെ ഹസ്തദാനം ചെയ്താണ് പുടിന്‍ സ്വീകരിച്ചത്. ബഹിരാകാശ കേന്ദ്രത്തിലെ സോയുസ്-2 സ്‌പേസ് റോക്കറ്റ് ലോഞ്ച് സജ്ജീകരണങ്ങള്‍ സന്ദര്‍ശിക്കാനും ഇരുവരും സമയം കണ്ടെത്തി. സന്ദര്‍ശന സമയത്ത് റഷ്യന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് കിം നിരന്തരമായി റോക്കറ്റുകളെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കിം- പുടിന്‍ കൂടിക്കാഴ്ചയ്ക്കു തൊട്ടുമുമ്പ് ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയുടെ ബഹിരാകാശ ശാസ്ത്ര, സാങ്കേതിക കമ്മിറ്റി ചെയര്‍മാന്‍ പാക് തേ സോങ്, നാവിക സേനാ മേധാവി കിം മ്യോങ് സിക്, പാര്‍ട്ടി നേതാവ് ജോ ചുന്റ്യോങ് എന്നിവരും കിമ്മിനൊപ്പമുണ്ടായിരുന്നു.

ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ റഷ്യ ഉത്തരകൊറിയയെ സഹായിക്കുമോ എന്ന ചോദ്യത്തിന് അതിനു വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നാണ് പുടിന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. ധൃതി കൂടാതെ എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിക്കുമെന്നാണ് സൈനിക സഹകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി.

കൂടിക്കാഴ്ചയ്ക്കു ശേഷം കിം മടങ്ങിയതായാണ് റഷ്യയുടെ ന്യൂസ് ഏജന്‍സി ആര്‍ഐഎ നോവോസ്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിക്ഷേപണ കേന്ദ്രമാണ് കിം-പുടിന്‍ കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ റഷ്യ കിമ്മിന് ശത്രു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഉപഗ്രഹങ്ങളെ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന സംശയമുയരുന്നുണ്ട്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ ഉത്തര കൊറിയ പരാജയപ്പെട്ടിരുന്നു. 

ഉത്തരകൊറിയയുടെ കൈവശം ധാരാളമുള്ള ആയുധങ്ങള്‍ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കു നല്‍കാന്‍ സാധ്യതയുള്ളതായി യു. എസ് ആരോപിച്ചിരുന്നു. ഇതിനു പിറകേയാണ് ബഹിരാകാശ കേന്ദ്രത്തില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Latest News