Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇ: തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധം; വിശദാംശങ്ങളറിയാം

അബുദാബി- യു.എ.ഇയുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള നീട്ടിയ സമയപരിധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം. സ്വകാര്യ മേഖലയിലും ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫ്രീ സോണുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍വോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ഐ.എല്‍.ഒ.ഇ) സ്‌കീമില്‍ ചേരണം. ഇല്ലെങ്കില്‍ പിഴ ബാധകമാകും.

തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചാല്‍ പരിമിതമായ കാലയളവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കുറഞ്ഞ ചെലവില്‍ തൊഴില്‍രഹിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന  പദ്ധതിയില്‍ ഇതിനകം ഏകദേശം 50 ലക്ഷത്തോളം ആളുകള്‍ വരിക്കാരായിട്ടുണ്ട്.

ഇന്‍ഷുറന്‍സ് സ്‌കീമിനെക്കുറിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു.

-ഐ.എല്‍.ഒ.ഇ സ്‌കീമില്‍ വരിക്കാരാകേണ്ടത് നിര്‍ബന്ധമാണോ?

തീര്‍ച്ചയായും, ചേരാത്ത ജീവനക്കാര്‍ക്ക് പിഴ ചുമത്തും.

-ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ കഴിയുമോ?

ഐ.എല്‍.ഒ.ഇ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അറിയിപ്പനുസരിച്ച്, ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് വേണ്ടി പദ്ധതിയില്‍ ചേരാം. കമ്പനി [email protected] എന്ന വിലാസത്തില്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് ഒരു അപേക്ഷസഹിതം സമര്‍പ്പിക്കേണ്ടതുണ്ട്

-ബന്ധപ്പെട്ട ശിക്ഷകള്‍ എന്തൊക്കെയാണ്?

ഒക്ടോബര്‍ ഒന്ന് സമയപരിധിക്ക് മുമ്പ് ഒരു ജീവനക്കാരന്‍ സ്‌കീമില്‍ ചേര്‍ന്നില്ലെങ്കില്‍, 400 ദിര്‍ഹം പിഴ ചുമത്തും.
സ്‌കീമിലേക്ക് വരി ചേര്‍ന്നാലും നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും 200 ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്യും.

-പിഴ എങ്ങനെ ശേഖരിക്കും?

ജീവനക്കാര്‍ പിഴ സ്വയം അടക്കണം. നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തേക്ക് അവര്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, തുക അവരുടെ വേതന സംരക്ഷണ സംവിധാനം, എന്‍ഡ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി അല്ലെങ്കില്‍ മറ്റേതെങ്കിലും ഇതര മാര്‍ഗം എന്നിവയിലൂടെ ഈടാക്കും.

-പിഴ അടക്കാത്തത് ഒരാളുടെ രാജ്യത്തെ തൊഴില്‍ സാധ്യതകളെ ബാധിക്കുമോ?

അതെ. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഒരു മന്ത്രിതല പ്രമേയം അനുസരിച്ച്, നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ എല്ലാ പിഴകളും അടക്കുന്നതുവരെ ജീവനക്കാരന് പുതിയ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

-സ്‌കീമില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ആരാണ്?

ഇനി പറയുന്നവ ഒഴിവാക്കപ്പെട്ട വിഭാഗങ്ങളാണ്: നിക്ഷേപകര്‍ (ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകളായവര്‍), ഗാര്‍ഹിക സഹായികള്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍.

-ജീവനക്കാര്‍ എങ്ങനെയാണ് സ്‌കീമിലേക്ക് വരിക്കാരാകുന്നത്?

ഐ.എല്‍.ഒ.ഇ വെബ്‌സൈറ്റും ആപ്പും വഴി സ്‌കീമില്‍ ചേരാം. കൂടാതെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, വ്യാപാര കേന്ദ്രങ്ങള്‍ തവ്ജീഹും തഷീലും, ഇത്തിസലാത്ത്, കിയോസ്‌കുകള്‍ (യുപേ, എം.ബി.എം.ഇ പേ), ബോട്ടിം തുടങ്ങിയവ വഴിയും ചേരാം.

-ഇന്‍ഷുറന്‍സ് സ്‌കീം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഐ.എല്‍.ഒ.ഇയില്‍ വരിക്കാരാകാന്‍ ജീവനക്കാര്‍ വളരെ കുറഞ്ഞ നിരക്കിലുള്ള പ്രീമിയം നല്‍കണം. അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടാല്‍, അവര്‍ക്ക് മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭിക്കും. കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. സ്‌കീമിന്റെ സബ്‌സ്‌ക്രിപ്ഷനുകള്‍ 2023 ജനുവരിയില്‍ ആരംഭിച്ചു. ഒരാള്‍ ജനുവരിയില്‍ ഇത് സബ്‌ക്രൈബ് ചെയ്താല്‍, 2023 ഡിസംബറിന് ശേഷം ജോലി നഷ്ടപ്പെട്ടാല്‍ മാത്രമേ നഷ്ടപരിഹാരത്തിന് യോഗ്യനാകൂ. ഒരു വ്യക്തി ഈ മാസം സ്‌കീമിലേക്ക് സബ്‌സ്‌കൈബുചെയ്യുകയാണെങ്കില്‍, 12 മാസത്തിന് ശേഷം മാത്രമേ ആനുകൂല്യത്തിന് അര്‍ഹരാവൂ. ഇന്‍ഷുറന്‍സ് പ്രീമിയം മാസത്തിലോ െ്രെതമാസത്തിലോ അര്‍ധവാര്‍ഷികത്തിലോ വാര്‍ഷികത്തിലോ അടയ്ക്കാം.
രണ്ട് വിഭാഗങ്ങളിലായാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുക. ആദ്യ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ആണെങ്കില്‍ പ്രതിമാസം അഞ്ച് ദിര്‍ഹവും വാറ്റുമാണ് പ്രീമിയം. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 10,000 ദിര്‍ഹം വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടാം വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസ പ്രീമിയം പത്ത് ദിര്‍ഹവും വാറ്റുമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹം വരെയാണ് ആനുകൂല്യം.

-ഏത് സാഹചര്യത്തിലാണ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നത്?

ഗുണഭോക്താവിന് പുതിയ ജോലി ലഭിച്ചാലോ ഗുണഭോക്താവ് യു.എ.ഇ വിട്ടാലോ.

-നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

മിനിമം 12 മാസത്തെ പ്രീമിയം അടച്ചിരിക്കണം, അവകാശി ജോലിയില്‍നിന്ന് രാജിവെച്ചതാകരുത്, അച്ചടക്ക കാരണങ്ങളാല്‍ വരിക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതാകരുത്, ക്ലെയിം അവസാനിപ്പിച്ച തീയതി മുതല്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം അല്ലെങ്കില്‍ ജുഡീഷ്യറിയില്‍ പരാമര്‍ശിച്ച തൊഴില്‍ പരാതി തീര്‍പ്പാക്കണം.  ജീവനക്കാരനെതിരെ ഒളിച്ചോട്ട പരാതി ഉണ്ടാകരുത്.

 

Latest News