ഇത് യുദ്ധത്തിന്റെ യുഗമല്ല, സമാധാനം വേണം- സംയുക്ത പ്രഖ്യാപനം അംഗീകരിച്ച് ജി20

ന്യൂദല്‍ഹി- ജി20 യില്‍ രാഷ്ട്രനേതാക്കളുടെ സംയുക്ത പ്രഖ്യാപനം ഇന്ത്യക്ക് ചരിത്രനേട്ടമായി.  ബലപ്രയോഗത്തിന്റെ ഭീഷണിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയും ഉക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഉക്രൈനിലെ യുദ്ധത്തില്‍ റഷ്യയെ നേരിട്ട് പരാമര്‍ശിക്കുന്നത് ഒഴിവാക്കി, 'ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്' എന്നും പ്രഖ്യാപനം ഊന്നിപ്പറഞ്ഞു.
'യു.എന്‍ ചാര്‍ട്ടറിന് അനുസൃതമായി, ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതക്കും പരമാധികാരത്തിനും അല്ലെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി ഭീഷണിയോ ബലപ്രയോഗമോ എല്ലാ രാജ്യങ്ങളും ഒഴിവാക്കണം-നേതാക്കള്‍ ഉദ്ഘാടന ദിവസം അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറഞ്ഞു.

2022 ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഒരു സമ്മേളനത്തോടനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം 'ഇന്നത്തെ യുഗം യുദ്ധത്തിന്റേതായിരിക്കരുത്' പ്രമേയത്തില്‍ ആവര്‍ത്തിച്ചു.
ഉക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള പദപ്രയോഗങ്ങളെച്ചൊല്ലി കൂട്ടായ്മയിലെ ആഴത്തിലുള്ള ഭിന്നതയെ തുടര്‍ന്നാണ് ദല്‍ഹി പ്രഖ്യാപനത്തിലെ സമവായം.

Latest News