കുവൈത്ത് സിറ്റി - സ്‌പോൺസറുടെ മകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശ്രീലങ്കൻ വേലക്കാരിക്ക് 21,000 അമേരിക്കൻ ഡോളർ (68 ലക്ഷം ശ്രീലങ്കൻ രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. പീഡനത്തിൽ 32 കാരി ഗർഭിണിയാവുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്‌പോൺസർ ഗർഭഛിദ്രം നടത്താൻ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവരികയും സംഭവത്തെ കുറിച്ച് പുറത്തറിയിക്കുന്നതിനെതിരെ വേലക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗർഭഛിദ്രത്തെ തുടർന്ന് ആരോഗ്യനില വഷളായ വേലക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടാൻ ശ്രമിച്ച് എയർപോർട്ടിലെത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായ യുവതിയെ വിമാനത്തിൽ കയറ്റാൻ വിമാന കമ്പനിയധികൃതർ വിസമ്മതിക്കുകയും കുവൈത്തിലെ ശ്രീലങ്കൻ എംബസിയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തൊഴിലുടമക്കെതിരെ ശ്രീലങ്കൻ എംബസി കോടതിയിൽ കേസ് നൽകി. ദീർഘമായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ യുവതിക്ക് 21,000 അമേരിക്കൻ ഡോളറിന് തുല്യമായ തുക നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയായിരുന്നു.